Sunday, October 5, 2014

ശ്വേതാക്ഷരങ്ങളുടെ കൂട്ടുകാരികൾ

  ശ്വേതാക്ഷരങ്ങളുടെ കൂട്ടുകാരികൾ            
മനുഷ്യൻ ആത്മാവിഷ്ക്കാരത്തിനായി പല പല മാധ്യമങ്ങൾ സ്വീകരിക്കുന്നു. സംഗീതം,നൃത്തം, സാഹിത്യം, പ്രസംഗം, ഡയറിക്കുറിപ്പുകൾ അങ്ങിനെ നീളുന്നു സാധ്യതകളുടെ  വാതിലുകൾ. വർത്തമാനകാലത്ത്‌ ഏറ്റവും പുതിയ ആവിഷ്ക്കരണ ഇടങ്ങളിൽ നാമെത്തി നില്ക്കുന്നു. ഇന്റർനെറ്റിന്റെ വിപ്ളവാത്മകമായ വളർച്ചയുടെ പടവുകൾ അതിദൂരം ഓടി ക്കൊണ്ടിരിക്കുകയാണ്‌. ഏറ്റവും നൂതന തരംഗങ്ങൾ കയ്യെത്തിപ്പിടിക്കാനുള്ള ത്വരയിലാണ് ` ആധുനിക സമൂഹവും മാനസികവാർദ്ധക്യം ബാധിക്കാത്ത പഴയ തലമുറയും. വിരൽത്തുമ്പൊന്നമർത്തിയാൽ ഏതു ഭ്രമണപഥത്തേയും അവനവന്റെ സ്വാധീനവലയത്തിലാക്കാൻ സാധിക്കുന്ന ശാസ്ത്രരംഗങ്ങളും ഇന്നു ദന്തഗോപുരങ്ങൾ കീഴടക്കിയിരിക്കുന്നു. അവനവന്റെ ഇച്ഛക്കും ചോദനക്കുമനുസരിച്ച്‌ സ്വന്തമായ ഇടങ്ങൾ അഥവാ പ്ളാറ്റുഫോമുകൾ വാർത്തെടുക്കാവുന്ന സ്വാതന്ത്ര്യം നേടിയെങ്കിലും അത്‌ ലോകനന്മക്കായി തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോൾ അക്രമങ്ങളും, അസ്വസ്ഥകളും ആളിപ്പടരുന്നു.

നവയുഗ മാധ്യമസമൂഹങ്ങളായ ഗൂഗിൾ, ട്വിറ്റർ,ഫെയ്സ് ബുക്ക്,ബ്ളോഗ് വിവിധ പേരുകളി ൽ സോഷ്യൽ കമ്മ്യൂണിറ്റികൾ രൂപം കൊണ്ടിരിക്കുന്നു. വാ മൊഴിയിൽ നിന്നുംവരമൊഴിയിൽ നിന്നുംതിരമൊഴിയിലേക്ക് അക്ഷരങ്ങൾ അല്ഭുതകരമാം വിധം ചേക്കേറി യിരിക്കുന്നു. സ്വന്തം അഭിപ്രായങ്ങളും, ആശയങ്ങ ളും കുറിച്ചിടുന്ന ബ്ളോഗെഴുത്തിൽ എഴുത്തുകാരനും, പത്രാധിപരും, പ്രസാധകനും ഒരാൾതന്നെയാവുന്നു. രചനകൾ പ്രസിദ്ധീ കരിക്കുമ്പോഴേക്കും അഭിപ്രായങ്ങൾ താഴെ കമന്റുകളായി രൂപപ്പെടുന്നു. അതെത്രത്തോളം നിലവാരമർഹിക്കുന്നു എന്നത്‌ മറ്റൊരു ചോദ്യമാകാം. ഇതിൽ ഗൌരവമുള്ളതും,ഇല്ലാത്തതും കാണാം. മറ്റൊരു വശം എഴുതുന്നവരെല്ലാം എഴുത്തുകാരാവുന്നു എന്നതുമാണ്‌. എന്നാലും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നില്ല. പക്ഷേ അത്‌ അവനവനിലൊതുങ്ങാതെ ഒരു സമൂഹത്തിനെ, ലോകത്തിനെ ചിന്തിപ്പിക്കുന്നതിനോ, പ്രബുദ്ധതയിലേക്കു  നയിക്കുന്നതിനോ ആകുമ്പോള്‍   അക്രമങ്ങളും, നിരോധനങ്ങളും , മുറവിളികളും  ഉയരുന്നു. അത്‌ രാഷ്ടത്തെയാകമാനം ഗ്രസിക്കുമ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടാനുള്ള തന്ത്രങ്ങൾ അണിയറയിലൊരുങ്ങുന്നു. ലോകത്തിനു നേരെ ചോദ്യശരങ്ങളെയ്യുന്ന നാക്കിനെ  ച്ഛേദിച്ചുകളയുന്നു. 
സ്ത്രീവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനും, സ്ത്രീകൾക്കെതിരെയുള്ള എല്ലാതരം കയ്യങ്കളികൾക്കും ശക്തമായ സമരമൂറയിലൂടെ വിരാമം കുറിക്കാൻ ശ്രമിക്കുമ്പോഴും ,അക്രമങ്ങൾ അവിരാമമായിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ നേർക്കാഴ്ച്ചകൾ സൂചിപ്പിക്കുന്നത്‌. അതിലെ  പ്രത്യക്ഷോദാഹരണങ്ങളില്‍ ഒന്നാണ്  സ്വാത് താഴവരയിലെ-ഗ്രീഷ്മത്തിലും ചിരിച്ചു നില്ക്കുന്ന ചോളവയലുകൾക്കിടയിലൂടെയും, ചോളപ്പൂക്കളോടു കിന്നാരം പറഞ്ഞും, കൂട്ടുകാരികൾക്കൊപ്പം കിലുക്കാം പെട്ടി പോലെ ഉല്ലസിച്ചു തന്റെ രാപ്പകലുകളെ അർത്ഥവത്താക്കിയ മലാല യൂസഫ്സായ് എന്ന 13കാരിക്കു നേരെ നടന്ന അതിക്രമം. സ്വാത് താഴ്‌വര വിഷാദത്തിന്റെ കരിനീലത്തടാകത്തിൽ മുങ്ങുമ്പോഴെല്ലാം ആഹ്ളാദത്തിന്റേയും, അറിവിന്റേയും വെള്ളി വെളിച്ചമായി കൂട്ടുകാർക്കിടയിലേക്ക് മലാല എന്ന പെൺകുട്ടി പരന്നൊഴുകി. സ്വാത് ലെ മാലാഖയായി അവൾ ചിറകുകൾ വീശി പറന്നുനടന്നു. യാതൊരു വിധ വിലക്കുകൾക്കും അവളുടെ മനസ്സിനെ തളക്കാനായില്ല. ‘മലാല’ എന്ന ഉറുദു വാക്കിനർത്ഥം ‘ദുഃഖം ഒപ്പിയെടുക്കുന്നവൾ“ എന്നാണ്‌. സ്വാതന്ത്ര്യം സ്വപ്നം  കാണുന്ന ,അക്ഷരദാഹിയായ കൂട്ടുകാരികൾക്കവൾ സ്നേഹത്തിന്റെ മാടപിറാവായി. അവളുടെ   അര്‍ത്ഥ ഗര്‍ഭമായ  കുറുകലുകൾ ലോകമനസ്സാക്ഷിയെ ഉണർത്തുവാ ന്‍ പര്യാപ്തമായി. . വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ മനൊഹരമായ സ്വാത് താഴവരയിലെ മിംഗോറ പട്ടണത്തിൽ മാതാപിതാക്കളോടും കൂട്ടുകാരികളോടും,സഹോദരർക്കും ഒപ്പം കഴിഞ്ഞുവരുന്ന വേളയിലാണ്‌ മിന്നൽ പിണറിന്റെ വേഗതയോടെ  ശത്രുക്കൾ അവളെ ആഞ്ഞു കൊത്തിയത്‌. അതു നാടിനെയാകെ പൊള്ളിച്ചു. ആദ്യം തന്നെ നിഷേധിച്ചത്` സ്ത്രീപള്ളിക്കൂടങ്ങളായിരുന്നു. സ്വാത് ന്റെ മുക്കും മൂലയും നിശ്ശബ്ദ ഭീകരതയിൽ അമർന്നുപോയി. ലോകം സ്വയം ചുരുങ്ങി...... ഇരുണ്ട ഇടങ്ങളി ലേക്ക്.! ആ സംഭവങ്ങൾ മലാലയുടെ ധാർമ്മികരോഷത്തെ ഉണർത്തി. അ ടിസ്ഥാനമായി ഒരു പൌരനു ലഭിക്കേണ്ട വിദ്യാഭായാസത്തിനാണ് ` വിലക്കേർപ്പെടുത്തിയിരിക്കുന്നത്.` ഊണിലും ,ഉറക്കത്തിലും അവളുടെ ചിന്തകളിൽ തീപ്പൊരികൾ ചിതറി ക്കൊണ്ടിരുന്നു. അവൾ ധീരമായി നിലവിലുള്ള അവ്യവസ്ഥകൾക്കെതിരെ തന്റെ ബ്ലോഗിലൂടെ പ്രതികരിച്ചു. ’ഗുൽമക്കായ്‘(ചോളപ്പൂവ്‌) എന്ന പേരിൽ രചനകൾ നടത്തി. സ്വാത് താഴ്വരയുടെ മുഖമുദ്ര വിളിച്ചോതുന്നതായിരുന്നു പൂത്തുലഞ്ഞു നിന്നിരുന്ന ചോളപ്പൂക്കൾ. പതിനൊന്നുകാരിയായ ആ പെൺകുട്ടിയുടെ തൂലികയിൽ നിന്നുതിർന്നു വീണത്‌ സങ്കടങ്ങളുടെ പെരുമഴയായിരുന്നു.തുറന്ന പോരാട്ടങ്ങളില്ലാതെ സ്വാതന്ത്ര്യവീഥികളുടെ വിജയപതാകകൾ ഉയർത്താനാവില്ല. മലാലയുടെ  അക്ഷരങ്ങളിലൂടെ അധിനിവേശത്തിന്റെ ക്രൂരപ്രവർത്തനങ്ങൾ പുറം ലോകം അറിയുകയായിരുന്നു.

അലമാരയിൽ ഉറങ്ങുന്ന പുസ്തകങ്ങളേയും, യൂണിഫോമിനേയും നോക്കി അവളിൽ നെടുവീർപ്പുകളുയർന്നു. സ്ക്കൂളിൽ പോകാനാവാതെ എപ്പോഴാണ് ` ഭീകരവാദികളുടെ സ്ഫോടനങ്ങളെന്നറിയാതെ ഞെട്ടിയുണരുന്ന രാത്രികളെക്കുറിച്ചവൾ എഴുതി. മലാലയുടെ പിതാവ് സയ്യുദ്ദീൻ യൂസഫ് സായ് മിംഗോറിയയിലെ വിദ്യാഭ്യാസമേഖലയിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. യുദ്ധവും, ഭീകരപ്രവർത്തനങ്ങളും മുറുകുമ്പോൾ പലപ്പോഴും  മലാലയ്ക്കും,കുടുംബത്തിനും ബന്ധുവീടുകളെ ആശ്രയിക്കേണ്ടി വന്നു. തിളച്ചുമറയുന്ന സംഭവങ്ങളിലൂടെ നടന്നു തന്നെ ആ കൊച്ചുപെൺകുട്ടി പ്രതികരണശേഷി നേടിയെടുത്തു.  ആശയങ്ങളും, അഭിപ്രായങ്ങളും അവൾ തുറന്നടിച്ച്‌ എഴുതി. അതിന്റെ ഫലമായി ഭീകരരെ തുരത്തി വീണ്ടും സ്ക്കൂളുകള്‍  തുറന്നു പ്രവർത്തനമാരംഭിച്ചു. പഠിച്ചു ഡോക്ടറാകണമെന്നു തീരുമാനിച്ചിരുന്ന മലാല തന്റെ തീരുമാനം മാറ്റിക്കുറിച്ചു,“എനിക്കൊരു സ്വപ്നമുണ്ട്`. പ്രതിസന്ധികൾ കൂടെപ്പിറപ്പായ എന്റെ രാജ്യത്തെ രക്ഷിക്കാൻ എനിക്കൊരു രാഷ്ട്രീയപ്രവർത്തകയാവണം.”...ഈ അറിയിപ്പുകൾക്കു പിന്നിൽ മലലയാണെന്നു തിരിച്ചറിഞ്ഞപ്പോൾശത്രുക്കള്‍ കത്തിലൂടെയും, ഫോണിലൂടെയും വധഭീഷണികൾ മുഴക്കി. അപ്പോഴും ആ പെൺകിടാവ് തെല്ലും കുലുങ്ങാതെ പറഞ്ഞു," ചെയ്യുന്നത്‌ ശരിയായ കാര്യമാണെന്ന് എനിക്കു ബോധ്യമുണ്ട്‌. ജനങ്ങൾക്കു വേണ്ടിയാണ്  ഞാൻ പ്രവർത്തിച്ചിരുന്നത്‌." ‘ഈ ആദർശ ധീരതക്കു നേരെയാണ്  അക്രമികള്‍  നിറയൊഴിച്ചത്‌. അവൾ ലോകത്തിനുവേണ്ടി അറിവിന്റേയും ,പുരോഗനത്തിന്റേയും, നന്മയുടെയും വഴികൾ തുറന്നുതരാനാണ് ശ്രമിച്ചത്‌. എത്രയൊക്കെ ശരശയ്യകളേറ്റിട്ടും ആ കുരുന്നുഹൃദയം സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി പല രീതിയിൽ ഉറച്ച തീരുമാനത്തോടെ ധീരമായി പ്രവർത്തിച്ചത്‌` ശത്രുക്കളുടെ ഉറക്കം കെടുത്തി.2012 ഒക്ടോബർ ഒൻപതിനായിരുന്നു അപ്രതീക്ഷിതമായി ഭീകരർ മലാലയുടെ തല ലക്ഷ്യമിട്ട് വെടിയുതിർത്തത്‌. ബുള്ളറ്റ് പാഞ്ഞുകയറിയത്‌ നെറ്റിത്തടത്തിലേക്കാണ്‌. സമാധാനത്തോടെ ജീവിക്കുവാനുള്ള അടിസ്ഥാന അവകാശത്തിനുവേണ്ടി പോരാടിയ മലാല യൂസഫ് സായ് എന്ന പാക്കിസ്ഥാനി പെൺകുട്ടിക്ക് താലിബാൻ നല്കിയത്‌ ലോകമനസ്സാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതരത്തിലാണ്‌  അറിഞ്ഞത്`. ബ്രിട്ടനിലെ ആശുപത്രിയിൽ ജീവിതത്തിനും മരണത്തിന്നും ഇടയിലെ അബോധത്തീരങ്ങളിൽ മല്ലടിക്കുമ്പോൾ അവൾക്കു വേണ്ടി ഈ ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയുമുണ്ടായിരുന്നു. അവള്‍  ലോകനന്മക്കായി ജന്മം കൊ ണ്ടവളാണ് . അങ്ങിനെയുള്ളവരുടെ ജീവൻ ആരാലും ഹനിക്കാനാകില്ല. ലോകജനതയുടെ കണ്ണീരും, പ്രതീക്ഷയും, പ്രത്യാശയുമായ മലാല ജീവിതത്തിലേക്ക്   തിരിച്ചെത്തി കൂടുതൽ ഉർജ്ജ്വസ്വലതയോടെ പ്രവർത്തിക്കുന്നു.ലോകസൃഷ്ടാവിനോട് നന്ദി രേഖപ്പെടുത്താം.  ധർമ്മമാണ്‌`എപ്പോഴും ജയിക്കുക. ഭീകരതക്കെതിരെ പോരാട്ടത്തിന്റെ ലോകമുഖമായി മാറി ഈ പെൺകുട്ടി. യുഗങ്ങളിൽ അധഃപതനങ്ങളേറു മ്പോൾ അതിനെ ഉദ്ധരിക്കാനും പുനർനിർമ്മിക്കാനും നന്മയുടെ ആള്‍ രൂപങ്ങൾ ജനിക്കാറുണ്ട്‌. അവരുടെ ജീവിതം ഉണ്മയുടെ സംസ്ഥാപനമാണ്‌. സ്വതന്ത്ര്യത്തിന്റെ ശുക്രനക്ഷത്രമായി മലാല വരുംകാലങ്ങളിൽ വിരാജിക്കും.അതിനുള്ള ആയുരാരോഗ്യങ്ങൾ ആ കുഞ്ഞിനു ലഭിക്കട്ടെ.

ഈ സംഭവത്തിനോട് സമാനത പുലർത്തുന്ന മറ്റൊരു കഥാപാത്രമാണ്‌` ചരിത്രത്തിന്റെ മുൻതാളുകളിൽ സ്ഥാനം പിടിച്ച ആൻ ഫ്രാങ്ക് എന്ന പതിമൂന്നുകാരി പെൺകുട്ടിയുടേത്‌.ഇരുപതാം നൂറ്റാണ്ടിലെ പ്രഗല്ഭനായ ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റലറുടെ കാലത്ത്‌ ജീവിച്ച് മരിച്ച ആൻ ഫ്രാങ്ക്. രാഷ്ട്രീയ പ്രതിയോഗികളേയും,സ്വന്തം കഷിയിലെ തന്നെ വഴങ്ങാത്ത അംഗങ്ങളേയും ഹിറ്റലർ നിഷ്ക്കരുണം കൊന്നൊടുക്കി. അന്നത്തെ ആ ഭീകരാന്തരീക്ഷത്തെയാണ്  വളരെ ധൈര്യപൂർവം ആൻ ഫ്രാങ്ക് കൂട്ടുകാരിയെപ്പോലെ കരുതിയിരുന്ന തന്റെ ഡയറിത്താളുകളിൽ അടയാള പ്പെടുത്തിയത്‌.അപകടകരമായ വൈരാഗ്യവും, അന്ധമായ മതവിശ്വാസവും വെച്ചു പുലർത്തിയിരുന്ന ആളായിരുന്നു  ഹിറ്റ് ലറെന്ന്‌ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. അനേകലക്ഷം ജൂതന്മാരിൽ കൊന്നൊടുക്കിയതിൽ ആൻ ഫ്രാങ്കിന്റെ കുടുംബവും  അകപ്പെട്ടിരുന്നു. ഡച്ചുകാരേയും, നോർവ്വെ,ഡെൻമാർക്ക്, പോളണ്ട്`,റഷ്യ മുതലായ രാജ്യങ്ങളിലെ ജനങ്ങളെ നരകിപ്പിച്ചതിനു കണക്കില്ല. ലോകമനസ്സാക്ഷിയെ പിടിച്ചുലക്കും വിധം തനിയാവർത്തനങ്ങളിലൂടെ നീങ്ങുകയാണ്‌ ചരിത്രം വർത്തമാനകാലത്തും. അപലപനീയമായ ദുഷ്ഭരണത്തെ ആന്‍  പകർത്തിവെച്ചത്‌ കടലാസുതാളുകളിലായിരുന്നു. മനുഷ്യരേക്കാൾ സഹിഷ്ണുതയുണ്ട്‌ കടലാസിന്‌ എന്ന് ആൻ ഫ്രാങ്ക് തിരിച്ചറിഞ്ഞു. കളിപ്പാട്ടങ്ങളുടെയും,ചോക്ളെറ്റിന്റേയും കൂട്ടുകാരികളായി മാറേണ്ട ബാല്യകാലത്താണ്‌ ഈ കുട്ടികൾ  രാഷ്ട്രത്തിനു വേണ്ടി പോരാടുന്നത്‌. അതിന്‌ അസാധാരണ ശക്തിവിശേഷം ആവശ്യമാണ്‌. അവരുടെ ഉള്ളിലുള്ള രാഷ്ട്രബോധവും ധർമ്മബോധവും, സ്ഥൈര്യവുമാണ്‌ അവരെക്കൊണ്ട്‌ ഇങ്ങിനെ ചെയ്യിപ്പിക്കുന്നത്‌. . പക്ഷേ, മലാലയെപ്പോലെ ജീവിച്ചിരിക്കുമ്പോൾ ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ കണ്ടെത്തിയിരുന്നില്ല. അവരുടെ മരണശേഷമാണ്‌ അവയെല്ലാം കണ്ടെത്തിയത്‌. അതിലൂടെ സഞ്ചരിക്കുമ്പോളറിയാം ബാലിശമായ ബുദ്ധിയിൻ നിന്നല്ല ആ അക്ഷരങ്ങളുടെ പിറവിയെന്ന്‌.ചിന്തയുടെ ചിന്തേരിട്ടു മിനുക്കിയ വാക്കുകളായിരുന്നു അവ. ആ പ്രായത്തിലും അവർ കാണുന്ന സ്വപനം ലോകസമാധാനത്തിന്റെ കാറ്റു വീശാനായിരുന്നു. ഡയറി എഴുതുന്നതിനെക്കുറിച്ച്‌ ആത്മവിശകലനം ചെയ്യുന്ന ആൻ ഫ്രാങ്കിന്റെ ചിത്രം തെളിവുറ്റതാണ്‌.  . എഴുതാൻ പറ്റാത്ത അവസ്ഥയിലെഴുതുന്നതാണ്‌` ഉദാത്തമാകുന്നത്ത്‌.ആൾക്കൂട്ടത്തിലെ ഏകാന്തതയിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ആദ്യകാലത്ത്‌ ആനിന്‌ ഡയറിയെഴുത്ത്‌. പിന്നീടതു ജീവിതത്തിൽ നിന്നും അടർത്തിമാറ്റാനാവാത്ത നിർവ്വചനമായി മാറി. ഒരു കൂട്ടുകാരിയോട് മനസ്സു തുറക്കുന്ന ലാഘവത്വത്തോടെ,തന്നെയും ലോകത്തേയുംസ്പർശിച്ച ഓരോ മുഹൂർത്തങ്ങളും ഡയറിയിൽ കുറിച്ചിട്ടു. സ്വയം ഏറ്റെടുത്ത ഒരു പ്രതിബദ്ധത തന്നെയായിരുന്നു ആ സ്വഭാവവിശേഷം. പ്രായത്തില്‍ക്കവിഞ്ഞ മനോബലം ആൻ നേടിയെടുത്തിരുന്നു.

വംശീയമേധാവിത്വമെന്ന വികലമായ ചിന്താഗതിയുടെ ഇരയായി ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ  നാസി തടവറയിൽ വെച്ച്‌ ടൈഫ്സ് പിടിപെട്ട് ആൻ ഫ്രാങ്ക് അന്ത്യം വരിച്ചു. ആ യഹൂദപെൺകുട്ടിയുടെ ധീരതയാൽ ചരിത്രത്തിനു ലഭിച്ചത്‌ ഒരു കാലത്തു നടമാടിയിരുന്ന ദുഷ്പ്രഭുത്വഭരണത്തിന്റെ രേഖകളാണ്‌. വാക്കു അഗ്നിയും, അമൃതുമാണ്‌..അക്ഷര വീര്യങ്ങളിലൂടെ നിലവിലുള്ള ഉച്ഛനീചത്വങ്ങളെ അടയാളപ്പെടുത്തി പുതിയ ദിശാബോധം നല്കിയ ധീരതയുടെ പര്യായങ്ങളാണ്‌ സ്വാത്തിലെ  നക്ഷത്രമായ മലാലയും, ആൻ ഫ്രാങ്ക് എന്ന യഹൂദപെൺകിടാവും. വരുംകാല ചരിത്ര രേഖകളി ൽ ആൻ ഫ്രാങ്കിനെപ്പോലെ തന്നെ മലാലയുടെ നാമവും തങ്കലിപികളാൽ കുറിക്കപ്പെടുമെന്നതിനു സംശയമേതുമില്ല. ഇവരെപ്പോലുള്ള രാഷ്ട്രസ്നേഹികൾക്കേ ചരിത്രത്തിലും, വർത്തമാനത്തിലും പറ്റിപ്പിടിക്കുന്ന ഇരുൾപ്പാടുകൾ മായ്ച്ച്‌ ശ്വേതാക്ഷരങ്ങൾ കുറിച്ചിടാനാവു....!`

2-

വൈലോപ്പിള്ളിക്കവിതയിലെ ഊര്‍ജ്ജപ്രവാഹം

വൈലോപ്പിള്ളി
 ‍പന്തങ്ങള്‍ - ആസ്വാദനം

ഇന്ദിരാബാലന്‍


വാക്കുകള്‍ ശക്തിവിശേഷമുള്ളതാണ്. അത്, അമൃത്പോലെ തണുപ്പാര്‍ന്നതും, അഗ്നിപോലെ കരുത്തുറ്റതും, തെളിച്ചവും ഉള്‍ക്കരുത്തും, ആത്മവിശ്വാസവുമോകുവാന്‍ പര്യാപ്തവുമാണ്. വാക്കു കളെന്നാല്‍  നല്ല വാക്കുകള്‍ എന്നര്‍ത്ഥം. നല്ലവാക്കു കളല്ലെങ്കില്‍ അത് ഹൃദയത്തില്‍ വ്രണമേല്പിക്കുന്നു. ഒരിക്കലും മാഞ്ഞു പോകാതെ വേദനാജനകമായി അവശേഷിക്കും. 

നല്ല വാക്കുകള്‍ നല്ല സന്ദേശങ്ങളാകുന്നു. അത് ജീവിതത്തിന്റെ തളര്‍ച്ചയെ മാറ്റി കൂടുതല്‍ ജാജ്ജ്വല്യമാനമാക്കും  . . സാഹിത്യവും കലയുമെല്ലാം സമൂഹത്തിനെ, മനുഷ്യമനസ്സുകളെ വിമലീ കരിക്കാനുള്ളതാണ്. നല്ലകലയും, നല്ല സര്‍ഗ്ഗ സൃഷ്ടികളും, മനസ്സിലടിഞ്ഞു കൂടിയ മാലിന്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ശുദ്ധീകരിച്ചെടുക്കുന്നു. അത്തരത്തില്‍ എന്റെ മനസ്സിന് ഏറ്റവും കരുത്തേകുന്ന ഒരു കവിതയാണ് ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്റെ  "പന്തങ്ങള്‍'' എന്ന കവിത. "ശ്രീരേഖ'' എന്ന അദ്ദേഹത്തിന്റെ കാവ്യസമാഹാരത്തെ ഏറ്റവും കൂടുതല്‍  തേജോമയ മാക്കുന്നത് "പന്തങ്ങള്‍'' എന്ന കവിത തന്നെയാണെന്ന് സംശയമന്യേ പറയാം.

കവിതാ രചനയില്‍ പുതിയ മാനങ്ങള്‍ കണ്ടെത്തിയ വൈലോപ്പിള്ളി നവയുഗ സംസ്കാരത്തിന്റെ പ്രവക്താവായി ഉയര്‍ന്നു നില്‍ക്കുന്നു. മാനവികതയുടെ സംപ്രേഷണത്തിലൂടെ പുതുയുഗപ്പിറവിക്ക് നേതൃത്വം നല്കാനാണ് വൈലോപ്പിള്ളി ശ്രമിച്ചത്. മനുഷ്യ ജീവിതത്തില്‍വേരുകളാഴ്ത്തി വിശ്വമാകെ പടര്‍ന്നു നില്ക്കുന്ന കാവ്യപ്രപഞ്ചമാണദ്ദേഹത്തിന്റേത്.

.  ഉല്‍പ്പതിഷ്ണുത്വത്തിന്റെ ക്രിയാംഗങ്ങള്‍ വൈലോപ്പിള്ളി ക്കവിതകളെ ഉദാത്തമാക്കുന്നു. ജീവിതത്തിന്റെ അജയ്യത അദ്ദേഹം വീണ്ടും വീണ്ടും ഉദ്ഘോഷണം ചെയ്യുന്നു.

"ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍''

എന്നെഴുതിയ കവി ജീവിതം ദുഃഖസങ്കുലമെങ്കിലും നിരന്തര പരിണാമ ങ്ങളിലൂടെ അത്, ആനന്ദ ദായകവും,ഉല്‍കൃഷ്ടവും ആയിത്തീരുമെന്ന് ഉദ്ഘോഷിക്കുന്നു. മൃത്യുചിന്ത കവിയെ ഒരിക്കലും നിഷ്ക്രിയനോ, നിസ്സംഗനോ ആക്കുന്നില്ല.

"ഏറിയ തലമുറയേന്തിയ   പാരില്‍
വാരൊളി മംഗള കന്ദങ്ങള്‍''

.......എന്ന വരികളിലൂടെ പുതിയ തലമുറയ്ക്ക് നല്കുന്നത് ആത്മ വിശ്വാസത്തിന്റെ അഗ്നി സ്ഫുലിംഗങ്ങളാണ്. പിതാമഹര്‍ കാട്ടിന്റെ നടുവില്‍ നിന്നും നേടിയെടുത്ത ചിന്താ ശക്തിയുടെ വാളു കണ ക്കെയുള്ള തീനാളങ്ങളാണ് കവി ചെറുകയ്യുകളോട് വന്നെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത്. കൂരിരുട്ടു കണക്കുള്ള ആജ്ഞകളേയും  മാറ്റി-വന്ന അഗ്നിസ്മിതത്തില്‍ കവി കണ്ടതും ആയിരമായിരം പുരോഗമന മനുഷ്യക്കൊടിയുടെ വര്‍ണ്ണ ങ്ങളായിരുന്നു. ആ പന്തങ്ങളാണ്, കാടും, പടലും, വെണ്ണീറാക്കി പുതിയ വഴികളുടെ കനകക്ക്തിരുകള്‍ വിളയിച്ചത്. അറിവിന്റെ തിരികള്‍ കൊളുത്തി ആവേശത്തിന്റെ പ്രസരിപ്പേകി, അധര്‍മ്മ ശതത്തിന്റെ പട്ടടകള്‍ എരിക്കാന്‍ ഈ പന്തങ്ങള്‍ക്ക് കഴിയുന്നു. "കൂരിരുളില്‍ വിരിമാറു പിളര്‍ത്തി, ചോര കുടിക്കുന്ന ദന്തങ്ങളാകാനും ഈ പന്തങ്ങള്‍ക്കു കഴിയുന്നു. ഏതു കാലത്തിന്റെ അന്ത്യത്തിലും പുതിയൊരു കാലത്തിന്റെ നാന്ദികുറിക്കുകയാണ്. ഇവിടെ തുടക്കങ്ങള്‍ മാത്രമേയുള്ളൂ, അവസാനങ്ങളില്ല എണ്ണുവാന്‍ കഴിയാത്ത എത്രയോ പുരുഷായുസ്സുകള്‍ വെണ്ണീറാകാം പുകയാകാം... എന്നിരുന്നാലും പൊലിമയോടെ എന്നും പൊങ്ങി നില്ക്കുന്നതായിരിക്കും, പുത്തന്‍ തലമുറയേന്തുന്ന ഈ പന്തങ്ങള്‍ കത്തുന്ന ഈ പന്തങ്ങള്‍ വിരലാല്‍ ,അവ ചൂണ്ടുന്നത് മര്‍ത്ത്യ  പുരോഗതി മാര്‍ഗ്ഗ ങ്ങളാണെന്നും കവി തീര്‍പ്പു കല്പ്പിക്കുന്നു. മൃഗീയത മരുവുന്ന കാടുകളെല്ലാം കരിയട്ടെ എന്നു പറയുന്ന വരികള്‍ വര്‍ത്തമാനകാലത്തും പ്രസക്തമാകുന്നു. ഇന്നും മൃഗീയത പെറ്റുപെരുകുകയാണ്. അവയെയെല്ലാം നിഷ്കരുണം ഇല്ലാതാക്കാന്‍ കഴിയുന്നവയാണ് ഈ കവിതയിലെ ചിന്തയുടെ 'പന്തങ്ങള്‍'

"വാരുറ്റോരു നവീനയുഗത്തില്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
   അസ്മദനശ്വര പൈതൃകമാമീ
യഗ്നിവിടര്‍ത്തും സ്കന്ദങ്ങള്‍

ആകെയുടച്ചീടട്ടെ മണ്ണിലെ
നാകപുരത്തിന്‍ ബന്ധങ്ങള്‍
          ചോരതുടിയ്ക്കും ചെറുകയ്യുകളെ 
പേറുക വന്നീ പന്തങ്ങള്‍.എന്ന വരികളിലൂടെ കവിത അവസാനിക്കുമ്പോള്‍ ഏതൊരു വായനക്കാരന്റേയും മനസ്സില്‍ ശുഭാപ്തി വിശ്വാസത്തിന്റെ പൊന്‍നാളങ്ങള്‍ തന്നെയായിരിക്കും ഉയരുക. നിരന്തരം അനുരണന മായി മുന്നോട്ട് കുതിച്ചു പാഞ്ഞു പ്രസരിക്കുന്ന ആദര്‍ശോജ്ജ്വലവും ക്രിയാത്മകവുമായ മനുഷ്യ വീര്യത്തിന്റെ അദൃശ്യമായ ജ്വാലാകലാപം തന്നെയാണ് 'പന്തങ്ങള്‍' എന്ന കവിതയില്‍ ദര്‍ശിക്കാനാകുന്നത്.

മറ്റൊന്ന്, ഈ കവിതയുടെ വീക്ഷണം ഉദാരവും സാര്‍വ്വ ദേശീയവുമാണ് മാനവരാശിയെ മുഴുവന്‍ ഒന്നായി കാണാനേ കവികള്‍ക്കാവൂ. അവിടെ അതിര്‍വരമ്പുകളില്ല. ലോകത്തില്‍ നിന്ന് അനീതി ആകെ തുടച്ചു മാറ്റുമ്പോള്‍ അനീതി കാട്ടാന്‍ വിധിക്കപ്പെട്ടവര്‍ വധിക്കപ്പെടേണ്ട വരാണെന്ന ആശയത്തോട് പൊരുത്തപ്പെടാന്‍ വൈലോപ്പിള്ളിക്കാവുന്നില്ല. സാമൂഹിക പരിവര്‍ത്തനം സ്നേഹ സുന്ദരപാതയിലൂടെ ആയിരിക്കണമെന്ന് കവി സ്വപ്നം കാണുന്നു. ഒരിക്കലും വാടാത്തതും കെടാത്തതുമായ ശുഭാപ്തി വിശ്വാസമുണ്ടെങ്കിലും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കവി കണ്ണടയ്ക്കുന്നില്ല. പനിനീര്‍പ്പൂവിന്റെ മനോഹാരിതയ്ക്കപ്പുറം അതിന്റെ മുള്ളും കവി തിരിച്ചറിയുന്നു. ഏതിനും രണ്ടുപക്ഷമുണ്ടെന്ന ഒരു യുക്തി ഇവിടെ കടന്നു വരുന്നു. വരുന്ന നവയുഗത്തില്‍ സ്നേഹത്തിന്റെ വാകത്തോപ്പുകള്‍ വിരിയാന്‍ കവി ആശിക്കുന്നു.

നല്ല വാക്കുകള്‍, വരികള്‍ അവ ഹൃദയ ങ്ങളേറ്റെടുക്കും-അതെന്നും ജീവിതത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കും അതുപോലെ ഈ കവിത വായിച്ചു തീരുമ്പോള്‍ വായനക്കാരന്റെ മനസ്സിലും പുതിയൊരൂര്‍ജ്ജത്തിന്റെ രാസപരിണാമം സംഭവിക്കുന്നു. മനുഷ്യന്റെ ആദിമ ചരിത്ര ബോധങ്ങളി ലേക്കാണ് ഈ കവിത വെളിച്ചം വീശുന്നത്.


3-അപൂർവ്വാനുഭവത്തിന്റെ പ്രതിമാനലാവണ്യം 
ഇന്ദിരാ ബാലൻ

ആരാണ്‌ കവി? ഋഷിയല്ലാത്തവൻ കവിയല്ല.കവി അന്തരാ ദർശിക്കുന്നവൻ,ക്രാന്തദർശി. അറിയുകയും,വർണ്ണിക്കുകയും,ശബ്ദിക്കുകയും ചെയ്യുന്നവനാണ്‌ കവി. ഓരോ കവിയും തന്റേതായ ലോകത്തെയാണല്ലൊ സങ്കല്പ്പിക്കുകയും, സൃഷ്ടിക്കുകയും ചെയ്യുന്നത്‌. സങ്കൽപ്പനത്തിനും, സംരചനക്കും ഒരു തൃതീയചക്ഷുസ്സ് കവിക്കുണ്ടായിരിക്കണം എന്ന് കാവ്യശാസ്ത്രമതം. പക്ഷേ ഈ ലക്ഷണ ശാസ്ത്രങ്ങൾ പഠിച്ചല്ല കവികൾ ജനിക്കുന്നത്‌.യഥാർത്ഥകവിയുടെ സ്വഭാവവിശേഷങ്ങൾ ഇത്തരം ഗുണഗണങ്ങളുമായി സാത്മീഭവിക്കുന്നു. കവികളിലേറെപ്പേരും  അവധൂത തുല്യരായിരിക്കും. എല്ലാറ്റിൽ നിന്നുമകന്ന് ഉയർന്ന ധ്രുവദീപ്തിയിലിരുന്ന്‌ സർവ്വസാക്ഷിയായി,നിസ്സംഗനായി ലോകനിരീക്ഷണം ചെയ്യാൻ അവർ പ്രാപ്തരാണ്‌. ആ ഗണത്തിൽ പെട്ടയാളായിരുന്നു മഹാകവി.പി.കുഞ്ഞിരാമൻ നായർ.


ആത്മനിഷ്ഠമായ സ്വച്ഛന്ദവികാരധാരയുടെ അനിയന്ത്രിത പ്രവാഹം മലയാളത്തിലെ ആധുനിക കാല്പ്പനിക കാവ്യശാഖയിൽ പരമാവധി ശുഭ്രതയോടേയും, തെളിമയോടേയും ഭാരതീയ സംസ്കൃതിയുടെ ഹിമവവത് ശ്രേണിയിൽ ഉറവയെടുത്തത് പി.കവിതകളിലൂടെയാണെന്ന് കണ്ടെത്താം.വിചാരധാരാരൂപത്തിൽ രാഷ്ട്രജീവിതത്തേയും,സാമൂഹ്യസമസ്യയേയും,വ്യക്ത്യനുഭവത്തേയും  കോർത്തിണക്കി മൂന്നിന്റേയും അന്തർധാരയായ ആധുനിക ജീവിതത്തിന്റെ സംഘർഷം പ്രകടമാക്കുന്ന നിരവധി കാവ്യങ്ങൾ അദ്ദേഹം മലയാള സാഹിത്യത്തിന്‌ നൽകിയിട്ടുണ്ട്‌.എന്നിട്ടും,ചിലരെല്ലാം പി.യെ കേവലം ഭക്തകവിയാക്കി മുദ്ര കുത്തി. പി.യുടെ ഭക്തി ലോകത്തോടാണ്‌.വിഗ്രഹത്തിലധിഷ്ഠിതമായ സാധാരണ ഭക്തിയോടല്ല.
പരിസ്ഥിതി വിജ്ഞാനം, സ്ത്രീവാദ ചിന്ത,അധിനിവേശ വിരുദ്ധമനോഭാവം, ഇങ്ങിനെ പോകുന്നു  പ്രതിപാദ്യവിഷയങ്ങൾ..ചിരന്തനമായ ഒരന്വേഷണത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ  നിത്യത തേടിയുള്ള  അനുസ്യൂതമായ യാത്ര,.അതായിരുന്നു പി.ക്ക് കവിത. പ്രകൃതി സ്നേഹിയായ അദ്ദേഹം ധാരാളം ഓണക്കവിതകളും എഴുതി. “നിങ്ങളുടെ കവിതയിൽ പ്രകൃതിയുണ്ട്‌,മനുഷ്യനില്ല എന്ന വിമർശനത്തിന്  അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു,”പ്രകൃതിയിൽ അവൻ അടങ്ങുന്നു,“ബുദ്ധിജീവി”യെന്ന്‌ സ്വയം വാഴ്ത്തി ഒറ്റപ്പെട്ടു കഴിയുന്ന മനുഷ്യൻ,മനുഷ്യൻ, പ്രകൃതി അത്‌ വിശ്വപ്രകൃതിയിലൊതുങ്ങുന്നു“. മനുഷ്യനെ സ്നേഹിക്കുന്ന കവിക്കു മാത്രമേ പ്രകൃതിയെ സ്നേഹിക്കാൻ കഴിയു. വ്യക്തിപരതയെ സാമൂഹ്യപരതയായി കണ്ടറിവാനും, മാതൃഭൂമിയെ തന്റെഅമ്മയായികാണാനും,തെരുവുകുഞ്ഞുങ്ങളി ൽ സ്വന്തം മക്കളെ ദർശിക്കാനുമുള്ള ആന്തരിക വിശുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.അതാണ്‌ ശരിയായ കവിതയും, സാമൂഹികപ്രവർത്തനവും.
സാമൂഹികജീവിതത്തിന്റെ തകർച്ചയേയും,മനുഷ്യന്റെ വികലവും,നിർദ്ദയവുമായ പ്രവർത്തനങ്ങളേയും വിട്ടുവീഴ്ച്ചയില്ലാതെ ഭർത്സിക്കാൻ അദ്ദേഹം തയ്യാറായി. .കപടഭക്തികൾ കൂർക്കം വലിച്ചുറങ്ങുന്ന കാഴ്ച്ചകളും, വേലി തന്നെ വിളവു തിന്നുന്ന അവസ്ഥകളും, സാമൂഹ്യരാഷ്ട്രീയ അപചയങ്ങളും,ആത്മനൊമ്പരങ്ങളുടെ വ്യഥകളും വരച്ചുകാണിക്കുന്ന പ്രമുഖകാവ്യങ്ങളാണ്‌ കളിയച്ഛനും,നരബലിയും .പിയുടെ ജീവിത വീക്ഷണം ഏറ്റവും കൂടുതൽ നിഴലിക്കുന്നത്‌“മൺകുടത്തിന്റെ വില” എന്ന കവിതയിലാണെന്ന് പ്രശസ്ത നിരൂപക ഡോ;എം.ലീലാവതി അഭിപ്രായപ്പെടുന്നു.ഭീമമായ അപരാധം ഏതോ അവ്യാകൃതമായ അന്തഃശ്ചോദനയാൽ ചെയ്യുകയും, പിന്നീടതിന്റെ കാഠിന്യമോർത്ത് അതികഠിനമായി പശ്ച്ചാത്തപിക്കുകയും ചെയ്യുന്ന ഒരു പ്രകൃതം അദ്ദേഹത്തിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പാപം/ പുണ്യം  ഈ ദ്വന്ദ്വത്തെക്കുറിച്ചുള്ള സംഘർഷം പല കവിതകളിലും ദർശിക്കാം.കേരളീയന്റെ സ്വത്വബോധവും പി.കവിതകളിൽ  കടന്നുവരുന്നുണ്ട് .ദേശീയ പ്രസ്ഥാനത്തിന്  ഊർജ്ജം പകരുന്ന ഈ വരികൾ ശ്രദ്ധിക്കുക,
"വിസ്മരിച്ചാർ തീരെയിവർ
വഴി കാട്ടിയ ദേവനെ
കണ്ണിനു കണ്ണായ്പ്പൊരുളു
 നൽകിപ്പോറ്റിയ സൂര്യനെ "(വെളിച്ചമേ നയിച്ചാലും)
ആദർശമണ്ഡലത്തിലെ ജ്യോതിർമ്മയനായ  ഗാന്ധിജിയെ വിസ്മരിച്ച ജനതയെ കുറ്റപ്പെടുത്തുകയാണ്  കവി ഇവിടെ.  

ആധുനികമനുഷ്യൻ നിർമ്മിച്ച ദേശാതിർത്തികൾ തകർത്ത് വിശ്വപ്രകൃതിയിലെ സകലചരാചരങ്ങളും ഒരുമിച്ചുകഴിയുന്ന ഒരു ലോകത്തെ തന്നെയാണ്‌ കുഞ്ഞിരാമൻ നായരും വിഭാവന ചെയ്തത്‌. ഇടുങ്ങിയതും, വിഭാഗീയവുമായ ചിന്താഗതികളോ,ആശയസംഘട്ടനമോ,പക്ഷപാതിത്വമോ അവിടെയില്ല. “അചേതനങ്ങളെ മാനവീകരിക്കുകയത്രേ കവികർമ്മം”.പുൽക്കൊടിയിൽ പ്രപഞ്ചം ദർശിക്കുന്ന മിസ്റ്റിക് ദർശനം തന്നെയാണിത്‌. തനതംശങ്ങൾ കാലഹരണപ്പെടുമ്പോഴും ലോകത്ത് മാറി വരുന്ന ശാസ്ത്രാഭിമുഖ്യത്തേയും,പുരോഗമനേച്ഛയേയും പി.എതിർത്തിരുന്നില്ല. സ്വാതന്ത്ര്യ ദാഹം, ദേശാഭിമാനം, അധിനിവേശത്തിന്നെതിരേയുള്ള  രോഷം,ഭാഷാപ്രേമം, സംസ്ക്കാരലോപത്തെക്കുറിച്ചുള്ള ആശങ്ക, സ്ത്രീവാദചിന്ത,മാറലകൾ കൊണ്ടു മൂടിയ മാമൂലുകളോടുള്ള  എതിർപ്പ്,സമത്വദർശനം,മാതൃഭക്തി...ഇങ്ങിനെ വൈവിദ്ധ്യപൂർണ്ണമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു പി.യുടെ കാവ്യയാത്ര.മലയാള ഭാഷയുടെ ആർജ്ജവവും, തനിമയും,സമസ്തചൈതന്യത്തോടെ കവിതയിലേക്കാവാഹിച്ച ഈ മഹാപ്രതിഭയെ എങ്ങിനെയാണ്‌ ചില കള്ളികൾക്കുള്ളിൽ ഒതുക്കി നിർത്താൻ കഴിയുക?ലൌകികമായ മമതാബന്ധങ്ങളെ അവക്ക് വരപ്രദമായ സ്നേഹസൌഭാഗ്യം ഉണ്ടെന്നറിഞ്ഞിട്ടുകൂടി,നിരാകരിക്കുന്ന മനുഷ്യസാധാരണമല്ലാത്ത ചിത്തവൃത്തിക്ക് ഉടമയായിരുന്നുപി. ആന്തരികഘട നയുടെ പ്രത്യേകതയാൽ വിശുദ്ധാശയങ്ങളുടെ സമ്മേളനം കൊണ്ട് അപൂർവ്വാനുഭവമായിരുന്നു ഈ പ്രതിമാനലാവണ്യം.

                                                     
                                                                                                     ഋതുപർണ്ണഘോഷ്


സാധാരണ വ്യവഹാരങ്ങളിൽ നിന്നൊഴിഞ്ഞ്,അസാധാരണമായ മനസ്സും,ചിന്തയും, സർഗ്ഗാത്മകതയും,വിപ്ളവബോധവും സമന്വയിച്ച് പുതിയൊരു ഭാവതരംഗം സൃഷ്ടിക്കപ്പെടുന്നതിലൂടെ മറ്റൊരു സൃഷ്ടി കൂടി നടക്കുന്നു.നവഭാവുകത്വത്തിന്റെ വക്താക്കളായി പ്രതിഭാശാലികളുടെ ജന്മം.അത്തരത്തിലുൾപ്പെടുത്താവുന്ന ഒരാളായിരുന്നു ഇന്ത്യൻ സിനിമാലോകത്തിൽ ഋതുഭാവ തരംഗങ്ങളുണർത്തിയ ഋതുപർണ്ണഘോഷ് എന്ന  വിഖ്യാത ബംഗാളി സംവിധായകൻ.സംവിധായകനായും, നടനായും ദ്വന്ദ്വ വ്യക്തിത്വങ്ങളിലൂടെ സർഗ്ഗാത്മ കതയുടെ ഉച്ചസ്ഥായിയിൽ വിഹരിക്കവെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി വിട പറയേണ്ടി വന്ന ഹതഭാഗ്യൻ എന്നും പറയാം. ചെയ്യാനും,ചെയ്തുതീർക്കാനും ഇനിയും എത്രയോ കാര്യങ്ങൾ മുന്നിൽ കിടക്കുമ്പോൾ അവിചാരിതമായി മടങ്ങിപ്പോകേണ്ടി വരുന്നതു ദുഃഖപൂർണ്ണം തന്നെ.
1990കൾക്കു ശേഷം ദേശീയവും,അന്തർദേശീയവുമായ തലങ്ങളിൽ തന്റെ ഭാരതീയത കൊണ്ടും, പ്രമേയപരമായ നൂതനത കൊണ്ടും ശ്രദ്ധേയമായ സംഭാവനകൾ നല്കിയ ഋതുപർണ്ണഘോഷിന്റെ സിനിമകൾ പെൺമനസ്സിന്റെ ഉള്ളടരുകളി ലേക്കുള്ള സർഗ്ഗാത്മകസഞ്ചാരമായിരുന്നെന്ന് സി.എസ്.വെങ്കിടേശ്വരൻ.കച്ചവടസംസ്ക്കാരത്തോടും, കലയോടും വിട്ടുവീഴ്ച്ച ചെയ്യാതെ തന്നെ തനിക്കിഷ്ടമുള്ള ചിത്രങ്ങൾ നിർമ്മിക്കുവാൻ ഋതുവിനു കഴിഞ്ഞു. തന്റെ സിനിമയിലെ അന്വേഷണങ്ങൾ കൂടുതലും “പെൺമയിലേക്കുള്ള പ്രയാണങ്ങളായിരുന്നു.”സ്ത്രീയായും,പുരുഷനായും അഭ്രപാളികളിലൂടെ  ജനസമക്ഷത്തിനു മുന്നിൽ അദ്ദേഹം നിറഞ്ഞു നിന്നു. “ഒന്നിൽ മാത്രം ഒതുങ്ങാത്ത ലൈംഗികസ്വാതന്ത്ര്യത്തിന്റെ പ്രതീകം ”അതാണു ഞാൻ എന്നദ്ദേഹം തുറന്നു പറഞ്ഞു. നിലവിലുള്ള കലാസങ്കൽപ്പങ്ങളോടുള്ള കലഹം തന്നെയായിരുന്നു അത്. 
സ്ത്രൈണതയുടെ അവ്യാഖ്യേയമായ തലങ്ങളിലൂടെ സഞ്ചരിച്ച് , ഋതുഭാവങ്ങൾ പോലെ പെൺമനസ്സിന്റെ ഭാവതരംഗങ്ങൾ  സൂക്ഷ്മ ദൃഷ്ടിയോടെ അനാവരണം ചെയ്യുകയും,സ്ത്രീയുടെ നിരവധി സങ്കീർണ്ണമായ പ്രശ്ന ങ്ങളെ ആവിഷ്ക്കരിച്ച് അസാധാരണ ചാതുരിയോടെ വിസ്മരിക്കാനാവാത്ത അഭിനയമുഹൂർത്തങ്ങൾ സമ്മാനിക്കുകയും ചെയ്തുകൊണ്ട് അനുവാചകഹൃദയത്തിൽ തിരയിളക്കൾ സൃഷ്ടിച്ചു..  . വെള്ളം പോലെയാണു ഞാൻ,സ്ത്രീയുടെ പാത്രത്തിലൊഴിക്കുമ്പോൾ ആ രൂപം, പുരുഷന്റേതാണെങ്കിൽ അവന്റേതും” .ഇത്‌ ഒരു അസാധാരണ പ്രതിഭക്കു മാത്രം കഴിയുന്ന ശക്തിവിശേഷമാണ്‌. അതു തന്നെയാണു  ശരിയായ കലാകാരനും. ഏതു കഥാപാത്രമാകുന്നുവോ ,ആ കഥാപാത്രത്തിന്റെ   മനസ്സിലേക്കും ശരീരത്തിലേക്കും അർപ്പണമനോഭാവത്തോടെയുള്ള ആഴ്ന്നിറങ്ങൽ.ഋതുവിന്റെ സിനിമകളിൽ സ്ത്രീമനസ്സിന്റെനിറയലുകളും,ഉൾപ്പിരിവുകളും,പൂക്കലുകളും,വിരഹങ്ങളും,ഉള്ളുരുക്കങ്ങളും,നിരാസങ്ങളും തുടങ്ങി നിരവധി ഭാവഭേദങ്ങൾ കാറ്റായോ, കനലായോ, ഘനീഭവിച്ചോ,കല്ലായോ, കയമായോ നിറഞ്ഞു നിന്നു. ഘനീഭൂതമാകുന്ന  അന്തസംഘർഷങ്ങൾ സിനിമ കണ്ടിറങ്ങുന്നവരിലും തളം കെട്ടികിടന്നു.

ഉഭയലൈംഗികതയുടെ ആഖ്യാനയുക്തികളേയും,ചട്ടക്കൂടുകളേയും മറികടന്ന് രണ്ടു ദശാബ്ദക്കാലം ഇന്ത്യൻ സിനിമാലോകത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഘോഷിനെ തേടി നിരവധി അംഗീകാരങ്ങൾ തേടിയെത്തി.95 ൽ  പുറത്തിറങ്ങിയ "ഉനിഷേ ഏപ്രിൽ" ബംഗാളിസിനിമയിലെ നവതരംഗത്തിനു നാന്ദി കുറിക്കുകയും, മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയും ചെയ്തു. തുടർന്ന്  ഹിന്ദിയിലും,ബംഗാളിയിലും,ഇംഗ്ലീഷിലുമായി സംവിധാനം ചെയ്ത 18 ചിത്രങ്ങളും  ഇന്ത്യക്കകത്തും പുറത്തും ഏറെ ശ്രദ്ധ നേടി. ദഹൻ,അസുഖ്,ചോക്കർബാലി,റെയിൻകോട്ട്,ബരിവാലിഅന്തർമഹൽ,നൗക്കദുബി,അബോഹോമൻ,ചിത്രാംഗദ,ഡി ലാസ്റ്റ് ലിയർ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ബംഗാളിയിലേയും, അന്യഭാഷാചിത്രങ്ങളിലേയും മുൻ നിര താരങ്ങൾ  ഋതുപർണ്ണ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് .ബംഗാളി ചാനലുകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന ചാറ്റ് ഷോകളും ജനപ്രിയമായിരുന്നു.

നിനച്ചിരിക്കാതെ 49താം  വയസ്സിൽ  പെയ്തു തീരാത്ത ഋതുമർമ്മരങ്ങൾ ബാക്കിയാക്കി അതിശീഘ്രം കാലയവനികക്കുള്ളിൽ മറഞ്ഞ ഋതുപർണ്ണഘോഷിന്‌ ഇന്ത്യൻ ചലച്ചിത്രരംഗത്തു മരണമില്ല. ഇനിയും ഉണരാനുള്ള  ഋതുതരംഗങ്ങളുമായി   അദ്ദേഹം അഭ്രപാളിയിലെ പ്രേക്ഷകമനസ്സിലൂടെ എന്നുമെന്നും തിരയടിക്കും.

5-

വർത്തമാനത്തിന്റെ ഇതിഹാസം-കെ.ആർ.മീരയുടെ“ആരാച്ചാർ”


                                                                  

ഇന്ദിരാബാലൻ 
കൊൽക്കത്തയുടെ ചരിത്ര സാമൂഹ്യ രാഷ്ട്രീയ പശ്ച്ച്ചാത്തലത്തിൽ നിന്നുകൊണ്ട്‌ വാർത്തെടുത്ത കെ.ആർ.മീരയുടെ “ആരാച്ചാർ” എന്ന നോവൽ മനുഷ്യജീവിതത്തിന്റെ സമസ്തശക്തി ചൈതന്യങ്ങളും ആവാഹിച്ചെടുത്തിട്ടുണ്ട്‌. ഇതിലെ കഥാപാത്രാവിഷ്ക്കരണത്തിന്റെ മികവിൽ ഓരോ കഥാപാത്രങ്ങളും മായാതെ മനസ്സിൽ  തങ്ങിനില്ക്കുകയും, പ്രചോദിപ്പിക്കുകയും, സംവേദനക്ഷമത വികസിപ്പിക്കുകയും ചെയ്യുവാൻ പര്യാപ്തമാകുന്നു.“ആരാച്ചാർ ” എന്നു കേൾക്കുമ്പോൾ ‘പുരുഷൻ’ എന്ന പഴയ വ്യവസ്ഥാപിത ബോധത്തെ മാറ്റിമറിച്ച്‌ “ചേതനാ ഗൃദ്ധാ മല്ലിക്” എന്ന യുവതി ആരാച്ചാരാകുന്നതിന്റെ സ്ത്രീപക്ഷവീക്ഷണം ശക്തമായി പ്രതിപാദിക്കുവാനും നോവലിസ്റ്റു ശ്രമിക്കുന്നു. കാരണം സ്ത്രീകളെ  പീഡിപ്പിക്കുന്ന പുരുഷവർഗ്ഗത്തിന്നെതിരെ തന്റെ ചിന്തയിലൂടെ  രാകിയെടുത്ത മൂർച്ചയേറിയ ചോദ്യശരങ്ങൾ ചേതനയിലൂടെ തൊടുത്തുവിടാൻ കഴിയുന്നുണ്ട്‌.കൊല്ക്കത്തയുടെ ഓരോ മുക്കിലും മൂലയിലും ഉള്ള ഭിന്നതലവർത്തികളായ മനുഷ്യജീവിതങ്ങൾ അവരവരുടെ ചരിത്രവും, പാരമ്പര്യവും, വർത്തമാനങ്ങളും കൊണ്ട്‌ നിരവധി അറകൾ സൃഷ്ടിക്കുന്നു. വ്യക്തികളുടെ ഉപബോധമനസ്സിലും, അബോധമനസ്സിലും ഉറങ്ങിക്കിടക്കുന്ന അനുഭവങ്ങൾ ഇന്ദ്രജാലവൈഭവത്തോടെ ബോധതലത്തിൽ കൊണ്ടുവന്ന്‌ നടത്തുന്ന ഒരു വെല്ലുവിളി തന്നെയാണ്‌ ഈ കൃതിയുടെ രചന എന്നു നിസ്സംശയം പറയാം.

കേന്ദ്രകഥാപാത്രമായ "ചേതനാ ഗൃദ്ധാ മല്ലിക്കിലൂടെ "ഇന്ത്യൻസ്ത്രീത്വത്തിന്റെ ചിന്തയുടെയും, ബോധത്തിന്റേയും അനർഗ്ഗളപ്രവാഹമാണ്‌ അനാവരണം ചെയ്യുന്നത്‌. ഒരു ആരാച്ചാർ കുടുംബത്തിന്റെ കഥ പറയുന്നതിലൂടെ അഴിഞ്ഞുവീഴുന്നത് നിരവധി ഉപകഥകളാണ്‌. അതിലൂടെ ഭരണകൂടത്തിന്റെ ചാണക്യതന്ത്രങ്ങളുടെ കുരുക്കിൽ    എങ്ങിനെയൊക്കെ സമൂഹം/ ജനങ്ങൾ ഇരകളാക്കപ്പെടുന്നു എന്നും അനാവൃതമാകുന്നു. 

“യതീന്ദ്രനാഥ ബാനർജിയുടെ ദയാഹർജി തള്ളി” എന്ന വാർത്ത തുടങ്ങുന്നതിലൂടെയാണ്‌ നോവലിനു നാന്ദി കുറിക്കുന്നത്‌. ‘വധശിക്ഷ’ എന്ന വിഷയത്തിന്റെ സങ്കീർണ്ണതകൾക്കിടയിലൂടേയും,ബഹുമുഖങ്ങളുടെ സംഭവബഹുലമായ ജീവിതപാഠങ്ങളിലൂടെയും   നോവലിന്റെ ഇതളുകൾ വിടരുന്നു.  സമൂഹത്തിൽ നിലനില്ക്കുന്ന വിവേചനങ്ങളും, മനുഷ്യജീവിതങ്ങളുടെ ഉൾപ്പൊരുളുകളും, ജീവിതങ്ങളിൽ വലിഞ്ഞുകേറി ഇത്തിൾക്കണ്ണികളാകുന്ന കറുത്ത ഏടുകളും,പാടുകളും , ഒരു മരണം മറ്റു പല ജീവിതങ്ങൾക്കും ജീവിതോപാധിയായിത്തീരുന്ന സമസ്യകളും എല്ലാം ചേർന്ന് ബീഭൽസമായ സത്യത്തിന്റെ പാതയിലൂടെ നടന്നെത്തുമ്പോൾ ,ഓരോ നിമിഷവും മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ചോർക്കാതിരിക്കാനോ, സംഘർഷഭരിതമാവാതിരിക്കാനോ ആവില്ല.

സൊനാഗച്ചി എന്ന ചുവന്ന തെരുവും,അതിന്നപ്പുറം ദേവീദേവൻ മാരുടെ വിഗ്രഹങ്ങൾ വില്ക്കുന്ന കൊമാർതുളിയും,മച്ചുവാ ബസാറും, ട്രാമുകൾ ഇഴയുന്ന രബീന്ദ്രനാഥ ടാഗോറിന്റെ തറവാടു വീടും, അച്ചടിപ്രസ്സുകളും, പിച്ചാത്തികളും, എല്ലാം കഥകളുറങ്ങിക്കിടക്കുന്ന ദ്വീപുകളുടെ സിരാകേന്ദ്രങ്ങളാകുന്നു. രാത്രിയെന്നോ, പകലെന്നോ ഭേദമില്ലാതെ വീടിനു മുമ്പിലൂടെ വിലാപയാത്രക്കാരും, ചുമട്ടുകാരും, ക്ഷുരകന്മാരും, ചെരുപ്പുകുത്തികളും ,ചെവിത്തോണ്ടിക്കാരും, കച്ചവടക്കാരും, പിച്ചക്കാരനുമൊക്കെ തിക്കിത്തിരക്കിനടക്കുമ്പോൾ വായനക്കാരനും അവരിലൊരുത്തനായി മാറുന്നു. വൈരുദ്ധ്യത്തിന്റെ ബിംബകല്പ്പനകൾ വിളിച്ചോതുന്ന നെയ്യിലും, സൂര്യകാന്തിയെണ്ണയിലും മൊരിയുന്ന മധുര പലഹാരത്തോടൊപ്പം, വിറകിൻ ചിതയിലെരിയുന്ന മൃതദേഹങ്ങളുടേയും ഗന്ധം അവിടെയുള്ളവർക്കിടയിൽ ഇടകലർന്നു ചൂഴ്ന്നുനില്ക്കുകയും, പരിചിതങ്ങളുമാവുന്നു. അവരുടെ ജീവിതത്തോടൊപ്പം ഈ മണങ്ങളും സമരസപ്പെട്ടു കിടക്കുന്നു.വീട്ടുപടിക്കലിലൂടെ നിരന്തരക്കാഴ്ച്ചയായി മാറുന്ന ശവവണ്ടികളുടെ ഘോഷയാത്ര ജീവിതത്തെ നിസ്സാരവല്ക്കരിക്കുന്ന ബോധമുരുത്തിരിയുവാൻ കാരണമാകുന്നു. മനുഷ്യന്റെ അൽപ്പത്വത്തിനും, അഹങ്കാരത്തിനും, പ്രത്യക്ഷത്തിലല്ലെങ്കിലും, പരോക്ഷമായി പത്തി മടക്കിപ്പിക്കാൻ ഈ എഴുത്തുകാരിയുടെ തൂലിക ചലിക്കുന്നുണ്ട്‌.

അവിടവിടെ പ്രതിപാദിക്കുന്ന കഥകൾ പുരാണകഥകളുമായി സാത്മീഭവിക്കുന്നു. ഉദാഹരണത്തിന്‌ ദക്ഷയാഗവേദിയിൽ ആത്മാഹുതി ചെയ്ത സതിയുടെ ശരീരവും കൊണ്ട്‌ പരമശിവൻ  താണ്ഡവമാടുന്നു എന്നതിലും, മഹാവിഷ്ണു ആ ശരീരം സുദർശനചക്രത്താൽ ഛിന്നഭിന്നമാക്കിയതിലുമെല്ലാം അതു കാണുന്നു. സതീദേവിയുടെ ശരീരം പതിനെട്ടിടത്തു തെറിച്ചു വീണതിൽ നിന്നും പഴങ്കഥകളും, ഐതിഹ്യങ്ങളും,ചരിത്രങ്ങളും, സ്ഥലനാമങ്ങളും പുനർജ്ജനിക്കുന്നു. ദേവി സതിയുടെ വലതുകാലിലെ തള്ളവിരൽ വീണ സ്ഥലമാണ്‌ “കാളിഘട്ട്”  എന്നത് സ്ഥലത്തിന്റെ ഭൂമിശാസ്ത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ്‌. ആദിമ ചരിത്രത്തിന്റെ അടിവേരുകളിലേക്ക് ചൂഴ്ന്നിറങ്ങി നിരീക്ഷണദൌത്യത്തോടെ രചിക്കപ്പെട്ട ഈ നോവൽ “വർത്തമാനത്തിലെ ഇതിഹാസം” എന്നു വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തി ഇല്ല.
ആ സ്ഥലത്തെ ആദ്യതാമസക്കാർ കാളിയെപ്പോലെ അധർമ്മത്തിന്നെതിരെ പടവാളെടുക്കുന്ന ആരാച്ചാരന്മാരുടെ കുടുംബമാണെന്നും അറിയുമ്പോൾ നോവലിന്റെ തുടക്കത്തിൽ കുറിച്ചിട്ട പശ്ച്ചാത്തലവും , ജീവിതരംഗങ്ങളും കൂടുതൽ ഇഴയടുപ്പമുള്ളതാവുന്നു. ഇവിടുത്തെ ആദ്യ ആരാച്ചാരായ “രാധാരമൺ മല്ലിക്‌”നെക്കുറിച്ചു പറയുമ്പോൾ  ഥാക്കുമാ(മുത്തശ്ശി) എന്ന കഥാപാത്രത്തിന്‌ അഭിമാനമേറെയാണ്‌. കാരണം നീതിക്കു വേണ്ടി ചെയ്യുന്ന പോരാട്ടമാണ്‌ തങ്ങളുടെ കുടുംബത്തിന്റെ ചരിത്രവും, വർത്തമാനവും എന്ന് ആ വൃദ്ധ വിലയിരുത്തുന്നു.

മനസ്സു നിറയെ പൂവരശു പൂത്ത് കാല്പ്പനിക സ്വപ്നത്തിടമ്പേന്തി നിന്നിരുന്ന ഒരു കലാഹൃദയത്തിന്നുടമയാണ്‌ ജീവിതത്തിന്റെ ഗതിവിഗതികളിലൂടെ ആദ്യ ആരാച്ചാരായി  മാറുന്നതെന്ന അറിവ് ജീവിതത്തിന്റെ സൂക്ഷ്മവും, നിഗൂഢവും ആയ തലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. കലാകാരൻ മാത്രമല്ല, രോഗികളെ  ശുശ്രൂഷിക്കുന്ന ഒരു വൈദ്യൻ കൂടിയായിരുന്നു ഈ കഥാപാത്രം. പിന്നീട് ജീവിതത്തിന്റെ പരിണാമദശയിൽ ഈ കഥാപാത്രം മൂന്നാമത്തേയും, നാലാമത്തേയും കശേരുകൾ ക്കിടയിൽ കുരുക്കിട്ടു പൂവരശിന്റെ പൂവൊടിക്കുന്നതിനേക്കാൾ എളുപ്പത്തിൽ മനുഷ്യശിരസ്സൊടിക്കാൻ പ്രാപ്തനാവുന്നു. . മുത്തശ്ശിക്കഥകളെ അനുസ്മരിപ്പിക്കുന്ന ഥാക്കുമാ അടിവരയിട്ടു പലപ്പോഴും അതിന്‌ സാന്ത്വനോക്തികൾ  നല്കി ഇങ്ങിനെ പറയുന്നു,“ അതു നമ്മുടെ തൊഴിലാണ്‌,നമ്മൾ കൊല്ലുന്നത്‌ നീതിക്കു വേണ്ടിയാണ്‌”.രാധാരമൺ പിതാമഹൻ വൈദ്യനായിരുന്നപ്പോൾ അദ്ദേഹം സേനാനായകന്റെ ജീവൻ രക്ഷിച്ചു. ആരാച്ചാരായപ്പോൾ അയാളെ തൂക്കിലേറ്റി.തന്റെ മുമ്പിലെത്തുന്ന ശത്രുവിനേയും ചികിൽസിച്ചു ഭേദപ്പെടുത്തുകയാണ്‌ വൈദ്യന്റെ ജോലി. തെറ്റു ചെയ്താൽ സ്വന്തം മകനേയും ശിക്ഷിക്കുകയാണ് ആരാച്ചാരുടെ ജോലി. ഒരു ജോലിയും മോശമല്ല, പാപവുമല്ല...എന്നു ഥാക്കുമാ പറയുമ്പോൾ കൃത്യം ചെയ്യുന്നവരുടെ മനസ്സാക്ഷിതന്നെയാണ്  ഈ വെളിപ്പെടുത്തലുകൾ നടത്തുന്നതെന്ന് മനസ്സിലാവുന്നു. ഇടക്കിടക്കു ചോർന്നു പോകുന്ന മനുഷ്യമനസ്സിനെ കടിഞ്ഞാണിട്ട് നിർത്തി കരുത്തു പകരുന്നതിന്റെ പ്രതീകമാകുന്നു ഥാക്കുമാ. അവിടെ  യാതൊരു വിധ നീക്കുപോക്കുകൾക്കോ  വിട്ടുവീഴ്ച്ചകൾക്കോ  ഇടമില്ല. ഥാക്കുമാ ആദ്യന്തം പറയുന്ന വാക്കുകളെല്ലാം കേവലങ്ങളല്ല, ലോകം കണ്ട കാലത്തിന്റെ വാക്കുകൾതന്നെയാണ്‌.അനുഭവത്തിന്റേയും,അറിവിന്റേയുംവേടുകൾഅവരിലാഴ്ന്നിറങ്ങിയിരിക്കുന്നു.
കുടുംബത്തിലെ ആദ്യ ആരാച്ചാരായ പിതാമഹന്റെ കുലപ്രവൃത്തിയിൽ അഭിമാനം കൊള്ളുകയും, സ്നേഹിച്ചും ലാളിച്ചും പേടിക്കേണ്ടെന്ന് സാന്ത്വനിപ്പിച്ചും സ്വന്തം മകനെ സ്ക്കൂളിലേക്കു പറഞ്ഞയക്കുന്ന ലാഘവത്വത്തോടെ പ്രതികളെ  മരണക്കുരുക്കിട്ട് പറഞ്ഞയക്കുന്ന പിതാമഹന്റെ കൈകൊണ്ടു മരിക്കുന്നതു ഭാഗ്യമാണെന്നുപ്പോലും അവർ(കുടുംബക്കാർ) കരുതുന്നു. പിതാമഹനു കിട്ടിയ സമ്മാനങ്ങളി ൽ ഒരു ക്ളാവു പിടിച്ച സ്വർണ്ണനാണയം കുടുംബപാരമ്പര്യത്തിന്റെ ഓർമ്മക്കായി, തെളിവായി ഥാക്കുമാ സൂക്ഷിച്ചു വെക്കുന്നു. 
ഇപ്പോൾ ഥാക്കുമായുടെ മകനായ ഫണിഭൂഷൺഗൃദ്ധാ മല്ലിക്കിനുശേഷം ആരാച്ചാർ തസ്തിക തുടരേണ്ടത് മകളായ ചേതനയാണ്‌. അച്ഛൻ തൂക്കിക്കൊന്നവരുടെ ബന്ധുക്കൾ ചേതനയുടെ മിടുക്കനായ സഹോദരനെ ആക്രമിച്ചു ശയ്യാവലംബിയാക്കി. എനി ആ കുടുംബത്തിന്റെ തൂണായി മാറേണ്ടത് ചേതനയാണ്‌. വധശിക്ഷ നീതി നടപ്പാക്കൽ മാത്രമല്ല, അധികാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണെന്ന ഥാക്കുമാ ഭുവനേശ്വരിയുടെ വാക്കുകൾ തീപ്പൊരി പോലെ ഇടക്കിടെ അവളുടെ കർണ്ണങ്ങളിൽ പതിച്ചുകൊണ്ടിരുന്നു. ഇറച്ചിവെട്ടുകാരനേക്കാൾ വേഗതയോടെയും, കൃത്യതയോടേയും ദിവസേന നൂറുകണക്കിനാളുകളുടെ തല വെട്ടിയും, തൂക്കിലേറ്റിയും ശിക്ഷിച്ച പിതാമഹന്റെ കഥകൾ കേട്ടവളുറങ്ങി. കുരുക്കിടാനുപയോഗിക്കുന്ന കയറിനെ മെരുക്കേണ്ടത് പഴമോ, എണ്ണയോ, മെഴുകോ ഉപയോഗിച്ചാണെന്നു ദിവസേനയുരുവിട്ടപ്പോൾ  വീട്ടിലൊരു പലഹാരം ഉണ്ടാക്കുന്ന ലാഘവത്വത്തോടെ ചേതനയും അതെല്ലാം പഠിച്ചു. നിതാന്ത പരിചയത്താൽ അന്യമായതും  സ്വന്തമാവുന്നു എന്ന അവസ്ഥയിലേക്ക് ചേതനയും എത്തുന്നു. . 
ഭർത്താവിനുശേഷം മകളെ ആരാച്ചാരായി നിയമിക്കണമെന്നു പറയുമ്പോൾ, സ്വന്തം മകനും  ഭർത്തൃപ്രവൃത്തിയാൽ ദുരിതക്കയത്തിലാണ്ടുകിടക്കുന്നതും, മകളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരമ്മക്കു അതുൾക്കൊള്ളാനാവുന്നില്ല. ഒരു നല്ല കുടുംബിനിയും, ഭാര്യയും, അമ്മയുമായി ജീവിക്കാൻ കൊതിച്ച അവർക്കു നേരെ വിധി കൊഞ്ഞനം കുത്തുന്നു. മദ്യത്തിന്റേയും, അടുക്കളയിൽ വേവുന്ന മൽസ്യത്തിന്റേയും, ശ്മശാനത്തിലെരിയുന്ന ചിതയുടെയും സമ്മിശ്ര ഗന്ധങ്ങൾ ചേതനയുടെ മൂക്കിലേക്കിരക്കുന്നതിന്നൊപ്പം വായനക്കാരനേയും ആ തീക്ഷ്ണഗന്ധം അലട്ടുന്നു. അതിനിടയിൽ വേദനകളും , പായ്യാരങ്ങളും, അവനവനോടു തന്നെ പറഞ്ഞും കരഞ്ഞും, യുദ്ധം ചെയ്തും ഭർത്താവിന്റെ അടിയേറ്റ് ചോരയൊലിക്കുന്ന മൂക്കുമായി ഭർത്താവിനുവേണ്ടി മൽസ്യം പാകം ചെയ്യുന്ന ചേതനയുടെ അമ്മയുടെ ചിത്രം നിസ്സഹായതയുടെ നിഴൽ വിരിക്കുന്നു. 
സ്ത്രീപുരുഷ സമത്വത്തിന്റെ പേരും പറഞ്ഞ് ഇറങ്ങുന്ന മഹിളാ മണികളെ  മീര ആക്ഷേപഹാസ്യത്തോടെ ചിത്രീകരിക്കുന്നു. ചേതന ആരാച്ചാരായി ജോലി ഏറ്റെടുത്താൽ അത്‌ സ്ത്രീസമൂഹത്തിനു തന്നെ അഭിമാനമാണെന്നും പറഞ്ഞുവരുന്ന വനിതാസംഘടനയുടെ മേധാവി“സുമതി സ്ങ്ങിനെ” അവതരിപ്പിക്കുന്നത്‌ ഒരു സൊസൈറ്റിലേഡിയുടെ പരിവേഷത്തോടുകൂടിയാണ്‌. സ്ത്രീപുരുഷ സമത്വം എന്ന ഭരണഘടനാനിയമത്തിനെ സ്ഥാപിച്ചെടുക്കാൻ മാത്രം ഇറങ്ങിത്തിരിച്ചവർ. ജീവിതത്തിന്റെ സങ്കീർണ്ണപ്രശ്നങ്ങൾക്കിടയിൽ നരകയാതനയനുഭവിക്കുന്ന യഥാർത്ഥസ്ത്രീപ്രശ്നങ്ങൾ ഇക്കൂട്ടക്കാർക്കറിയേണ്ടതില്ല. ഒരു സ്ത്രീ ആരാച്ചാരായാൽ അതൊരു ലോക റിക്കാർഡായിരിക്കാം. ഇതു മുഴുവൻ സ്ത്രീലോകത്തിന്റെ പ്രശ്നമാണെന്നു പറയുന്ന സംഘടനാഭാരവാഹികൾ(അധികാരമോഹികൾ) മറ്റുള്ളവരുടെ പ്രയത്നത്തേയും, തളർച്ചയേയും ഏണിപ്പടികളാക്കി സ്ഥാനമാനങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പരിഷ്കൃതസമൂഹത്തിന്റെ സന്തതികളാണ് . അവർക്കു   നേരെ നോവലിസ്റ്റ് അക്ഷരങ്ങളുടെ ആവനാഴി എയ്യുന്നു.

സമകാലിക ജീവിതത്തിൽ നിറഞ്ഞുകവിയുന്ന അപ്രസക്ത വാർത്തകളുടെ അതിപ്രസരവും,അതിവൈകാരികത സൃഷ്ടിക്കുന്ന ലോകത്തേയും നിസ്സഹായരുടെ ജീവിതപ്രശ്നങ്ങളെ  വെട്ടിനുറുക്കി ഒരു വാർത്തയെ ആയിരം വാർത്തകളായി ജനമധ്യത്തിലേക്കെത്തിക്കുന്ന സാങ്കേതികമില്ലായ്മയുടെ ചിത്രവും പലയിടങ്ങളിലായി ഒരു പത്രപ്രവർത്തകകൂടിയായിരുന്ന നോവലിസ്റ്റു  അനായസേന കോറിയിടുന്നു. നിർദ്ധനരും, പീഡിതരുമായ കുടുംബങ്ങളുടെ ചരിത്രത്തേയും, പശ്ച്ചാതതലത്തേയും പഠിച്ച് വിറ്റ് കാശാക്കി പേരെടുക്കുന്ന കച്ചവടവല്ക്കൃത സമൂഹത്തിന്റെ നഗ്ന ചിത്രമാണിതിലൂടെ തെളിയുന്നത്‌. വൈകാരികവും, തീക്ഷ്ണവുമായ പ്രതിസന്ധികളെ  തരണം ചെയ്യുമ്പോൾ ഹൃദയം പിളർക്കുമാറുള്ള അനൌചിത്യത നിറഞ്ഞ അഭിമുഖങ്ങൾക്കു നേരേയും വാളോങ്ങുന്നു. ഒപ്പം തന്നെ നടമാടുന്ന കക്ഷിരാഷ്ട്രീയത്തിന്റെ ഉൾപ്പോരുകളും  ,താൽപ്പര്യങ്ങളും, കോർപ്പറേറ്റ് മുതലാളിത്തവും,  സത്യസന്ധയില്ലായ്മയും എല്ലാം ചേതനയുടെ ജീവിത മുഹൂർത്തങ്ങളിലൂടെ വൈകാരികതയോടെ  മീര അവതരിപ്പിക്കുന്നു. .എന്തിനു കൊന്നെന്നും, എന്തിനു മരിച്ചെന്നും അറിയാതെ വാ പിളർന്നു നില്ക്കുന്ന നിഷ്ക്രിയ സമൂഹത്തിനൊപ്പം വായനക്കാരനുള്ളിലും മൌനം ഘനീഭവിക്കുന്നു. 

അതുപോലെ പ്രസക്തമാർന്ന മറ്റൊരു വിഷയമാണ്‌ പട്ടിണിമരണങ്ങൾ. പോഷകാഹാരക്കുറവു മൂലം ,ഒരു കാറ്റടിച്ചാൽ പോലും കുട്ടികൾ  മരിച്ചുവീഴുന്നതിനെ രോഗകാരണങ്ങളാക്കി മുദ്ര കുത്തുന്നു. ശരീരത്തിൽനിന്നും പ്രാണികൾ ഇറങ്ങിവരുന്ന രോഗിയായ  ഒരു കുട്ടിയെ പറ്റി  ഇവിടെ മാധ്യമസമൂഹം ആഘോഷിക്കുന്ന കാഴ്ച്ച അതിദയനീയമാകുന്നു. വാർത്തകൾ അവിശ്വാസത്തോടേയും, കൌതുകത്തോടെയും വീക്ഷിക്കുന്നവർ ഒരു ഭാഗത്ത്‌. അപൂർവരോഗത്താൽ മരിച്ച കുട്ടിയുടെ അമ്മയുടെയോ, ബ്നധുക്കളുടേയൊ വേദനയുടെ ആഴം ആർക്കും അളക്കേണ്ട കാര്യമില്ല. അതിഭാവുകത്വം തോന്നാവുന്ന വിവരങ്ങളാണെങ്കിലും അതും സംഭവിക്കാവുന്ന ഒരു സാമൂഹിക പരിതസ്ഥിതിയിലേക്ക് കാലവിളംബമില്ലാതെ നാമെത്തിപ്പെടും എന്ന   ബോധം ജനിക്കേണ്ടതാണ്‌. മരിച്ച കുട്ടിയുടെ വായിൽ നിന്ന്‌ ചാഴികളും , കണ്ണുകളിൽ  നിന്ന്‌ മഞ്ഞ ചിതലുകളും , കാതുകളിൽ നിന്ന്‌ മൂളുന്ന ഈച്ചകളും, മൂത്രനാളിയിൽ നിന്ന്‌ തൂവെള്ള ശലഭങ്ങളും പുറത്തു വരുന്നു.മരിച്ചപ്പോൾ  സംസ്ക്കരിക്കാൻ പണമോ, സ്ഥലമോ ഇല്ലാത്തതിനാൽ ഒരു വള്ളത്തിൽ കയറ്റി മൃതദേഹം നദിയിലേക്ക്  തള്ളിയിടുന്നു എന്നു വായിക്കുമ്പോൾ ക്രൂരമായ ആസന്നഭാവിയുടെ അപകടാവസ്ഥ മണക്കേണ്ടിയിരിക്കുന്നു. പാവങ്ങൾക്ക് ജനിച്ചുവീഴാൻ തന്നെ ഇടമില്ലാതാകുന്ന ഒരു വികസനനയത്തിലേക്ക് ഇന്ത്യ എത്തിപ്പെടാം എന്ന ആശങ്കയും നിഴലിക്കുന്നു. ഒപ്പം തന്നെ വാർത്തകൾ അതിസമർത്ഥമായി വളച്ചൊടിക്കപ്പെടുന്നതിലേക്കും വർത്തമാനകാലം എത്തിനില്ക്കുന്നു. ഇതൊക്കെ കാണുമ്പോഴും, കേൾക്കുമ്പോഴും ഇതു വെറുമൊരു നോവലല്ല ചുറ്റുമുള്ള  യാഥാർത്ഥ്യങ്ങളാണെന്നു നാം അറിയേണ്ടിയിരിക്കുന്നു. ജീവിതം നഷ്ടപ്പെടുന്നവരുടെ സംഭവവ്യഥകൾ ചാനലുകൾ ഉൽസവങ്ങളായി ആഘോഷിക്കുന്നു. അവരുടെ ചൂണ്ടയിൽ ഇരകൾ  കുടുങ്ങിക്കൊണ്ടിരിക്കുന്നു. ഒപ്പം പിടയുന്നഒരു പിടി  നിസ്സഹായ മനുഷ്യരും. മാധ്യമധർമ്മത്തിന്റെ ആത്മാർത്ഥത കൈമോശം വരുന്നത് ഇവിടെ ദർശിക്കാം.

അഹങ്കാരത്തിന്റേയും, അധീശത്വത്തിന്റേയും പ്രത്യക്ഷരൂപമാണ്‌“സഞ്ജീവ്കുമാർ മിത്ര”യെന്ന കൌശലബുദ്ധിക്കാരനായ ചാനൽ ഫോട്ടോഗ്രാഫർ.വളർന്നു വന്ന കയ്പ്പേറിയ ജീവിതചുറ്റുപാടുകളിൽ നിന്നും പുതിയ ജീവിതന്ത്രങ്ങൾ മെനഞ്ഞും, പഠിച്ചും, പയറ്റിയും വ്യവസ്ഥകളെയെല്ലാം പൊളിച്ചെഴുതി, സ്വാർത്ഥതാല്പ്പര്യത്തിന്റെ പരകോടിയിലാണയാൾ നില്ക്കുന്നത്‌. സഞ്ജീവ്കുമാറിന്റെ ജന്മം തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്‌. അമ്മ ബംഗാളിയായ ഒരു വേശ്യയും, അച്ഛൻ നക്സലിസ്റ്റായ  ഒരു മലയാളിയും,മകൻ മാധ്യമപ്രവർത്തകനും ആകുന്നു. തീയും കാറ്റും പോലെ അയാൾ ജീവിതത്തിനു മുമ്പിൽ ആളിപ്പടരുന്നു. പ്രലോഭനങ്ങളിലൂടേയും, കപടപ്രണയത്തിലൂടെയും ചേതനയേയും വാർത്തകൾ വളച്ചൊടിക്കുന്ന ലാഘവത്വത്തോടെ അടുപ്പിക്കാൻ ശ്രമിക്കുന്നു.പല അടവുകളും  പയറ്റി അവളെ മുൾമുനമ്പിൽ നിർത്തി അയാൾ
ക്രൂരമായി ആഹ്ളാദിക്കുന്നു. ജീവിതത്തിന്റെ നിലനില്പ്പിനുവേണ്ടി ചോദ്യശരങ്ങൾ ഉയർന്നിട്ടും നങ്കൂരമില്ലാത്ത ജീവിതത്തിനു മുന്നിൽ ചേതനക്ക്‌ ചോദ്യങ്ങളെല്ലാം സ്വയം വിഴുങ്ങേണ്ടി വരുന്നു . കൈകാലുകൾ നഷ്ടപ്പെട്ട ചേതനയുടെ സഹോദരൻ രാമുദായുടെ ദയനീയ ചിത്രം തന്റെ ക്യാമറക്കണ്ണുകളി ലൂടെ അയാൾ ഒപ്പിയെടുക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ടവരോട് ഏതു സാഹസവും പ്രവൃത്തിക്കാമെന്നാണ്‌` ഇതിലൂടെ മനസ്സിലാക്കാനാവുന്നത്‌.ചാനലിന്റെ  പ്രേക്ഷകസമൂഹത്തെ പിടിച്ചുനിർത്താനുള്ള  പുതിയ പുതിയ കുരുക്കുകൾ സഞ്ജീവ്കുമാർ ചേതനക്കു മുമ്പിൽ തീർത്തുക്കൊണ്ടിരുന്നു. തുടക്കം ചേതനയിലും പ്രണയത്തുള്ളികൾ ഇറ്റുവീണെങ്കിലും അടുത്തറിഞ്ഞതോടു കൂടി അവളുടെ മനസ്സിൽ വിദ്വേഷവും, അവജ്ഞയും നുര കുത്തി. മനസ്സിനെ തണുപ്പിക്കുന്നതിനു പകരം കൂടുതൽ ഉഷ്ണിപ്പിക്കുന്ന കൊൽക്കത്തയിലെ മഴ പോലെയായിരുന്നു ചേതനയുടെ പ്രണയ മെന്നു നോവലിസ്റ്റു കുറിച്ചിടുന്നു. തീ പിടിച്ച മരത്തിന്റെ പൊത്തിനുള്ളിലെ പക്ഷിയെപ്പോലെ തൂവലുകൾ എഴുന്നും, തൊണ്ട വരണ്ടും , പരാജിതപ്രണയത്തിന്റെ ഇരായായ സഹോദരിയെ നോക്കി നിസ്സഹായസ്വരത്തിൽ രാമുദാ ഇങ്ങിനെ മൊഴിഞ്ഞു,“ എല്ലാ സ്ഥലത്തും വ്യാപാരങ്ങൾ മാത്രം, വാങ്ങുന്നവർ തന്നെ വില്ക്കുന്നു, വിൽക്കുന്നവർ തന്നെ വാങ്ങുന്നു, എല്ലാവരുടേയും നീതിയുടെ സൂര്യൻ എന്നേ അസ്തമിച്ചിരിക്കുന്നു". എന്നു കേൾക്കുമ്പോൾ മനസ്സ് നിരവധി അർത്ഥതലങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നു.നോവലിന്റെ അന്ത്യം വരെ സഞ്ജീവ്കുമാർ ചേതനക്കു നേരെ ചൂണ്ടയെറിഞ്ഞുകൊണ്ടിരിക്കുന്നു.അവനണിഞ്ഞ മോതിരം ഊരിമാറ്റിയിട്ടും അതു വിരലിൽ തന്നെ കുടുങ്ങിക്കിടക്കുന്നതായി  അവൾക്കനുഭവപ്പെട്ടു. തികട്ടി വരുന്ന പുളിച്ച ഓർമ്മകളെപ്പോലെ.

തൂക്കിലേറ്റപ്പെട്ടവരുടെ മാതാപിതാക്കളുടെയും, ബന്ധുക്കളുടേയും പുലമ്പലുകളും , ശാപങ്ങളും, ആക്രോശങ്ങളും,രോദനങ്ങളും ഫണിഭൂഷന്റെ മുറ്റത്തു മുഴങ്ങി. പക്ഷേ വെറുമൊരു ഗവൺമെന്റു ജീവനക്കാരന്റെ/മറ്റുള്ളവരുടെ മരണം കൊണ്ട്‌ ഉപജീവനം കഴിക്കേണ്ടവരുടെ വ്യഥകൾ അനുഭവിക്കാത്തവർക്കു മനസ്സിലാവില്ലല്ലൊ. ശാപങ്ങളും, കുറുകലുകളും കേട്ടാലും തന്റെ ജീവൻ രാജ്യത്തിനുള്ളതാണെന്ന് ഫണിഭൂഷൻ ഓരോ ശ്വാസത്തിലും മന്ത്രിക്കുന്നു. ‘ഗൃദ്ധാ’ എന്ന വാക്കിന്നർത്ഥം കഴുകനെന്നാണ്‌` അയാളുടെ രീതികളും രൂപവും അവ്വിധത്തിൽ തന്നെ നോവലിസ്റ്റു ആവിഷ്ക്കരിച്ചിരിക്കുന്നു. എഴുപത്തഞ്ചുകാരനായ അയാൾ ഇതുവരെ 445പേരെ തൂക്കിലേറ്റിയിട്ടുണ്ടെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കുന്നു. “സ്വന്തം അധികാരം പലപ്പോഴും പലരും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു”.ബാഹ്യമായി കഴുകസാമ്യം പുലർത്തുന്ന ഫണിഭൂഷനും സ്നേഹത്തിന്റേതായ മൃദുലസ്പർശങ്ങൾ ഏറ്റുവാങ്ങിയ ഒരു ഭൂതകാലമുണ്ടായിരുന്നു. പ്രണയവും, കാമുകിയും, കാമുകിയെ സ്വന്തമാക്കിയ, സ്വന്തം നിലയിൽ തന്നെ ഒരരങ്ങായിരുന്ന ശത്രുവും, അവസാനം ആ ശത്രുവിനെ സ്വന്തം കൈകളാൽ തൂക്കിലേറ്റേണ്ടിവന്നതുമെല്ലാം ഇടക്കിടെ അയാളുടെ ബോധതലങ്ങളെ വേട്ടയാടി.

ചേതനയെ ആരാചാരാക്കി ഗവൺമെന്റു തലത്തിൽ നിയമം നിലവിൽ വന്നപ്പോൾ അവൾക്കു ചുറ്റും ഉറുമ്പുകളെപ്പോളെയാണ്  മാധ്യമപ്രവർത്തകർ തടിച്ചുകൂടിയത്‌. കൊത്തിത്തിന്നാൻ കിട്ടിയ ശവം കണക്കെ!ഉറുമ്പുകൾക്കും, ഈച്ചകൾക്കും മരണത്തിന്റെ ഗന്ധം നേരത്തെ അറിയാവുന്നതുപോലെ ,വാർത്തകളുടെ ഗന്ധം പിടിക്കാൻ പേ പിടിച്ചുനില്ക്കുന്ന ഒരു സമൂഹത്തിൽ നിന്നും കച്ചവടക്കണ്ണുമായി നില്ക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ ശബ്ദം വേറിട്ടു നിന്നു. “ആദ്യമായി ഒരു സ്ത്രീ ആരാച്ചാരാകുന്നത്‌ ശക്തിയുടേയും, സ്വാഭിമാനത്തിന്റേയും പ്രതീകമാണെന്ന് "പാരമ്പര്യവാദികൾ പറയുമ്പോഴും, അസ്വസ്ഥതയുടെ കൂച്ചുവിലങ്ങുകൾ ചേതനയെ തളയ്ക്കുന്നു. അവനവനെ യുദ്ധം ചെയ്തു പരാജയപ്പെടുത്താതെ ജീവിതത്തിന്റെ മൂക്കുകയർ വലിക്കാനാവില്ലെന്ന തിരിച്ചറിവിലൂടെ ചേതന ഉണരുമ്പോൾ വായനക്കാരുടെ മനസ്സിലും  പേരറിയാത്തൊരു നോവിന്റെ കൊളുത്ത്‌ ആഞ്ഞു വലിക്കുന്നു. . ഏറ്റെടുത്ത ദൌത്യത്തിൽ പാളിച്ച വന്നാൽ ശിരസ്സിൽ മുളച്ച പേരാലുപോലെ അതിന്റെ വേടുകൾ തന്റെ കഴുത്തിനു ചുറ്റും വരിഞ്ഞുകെട്ടുമെന്ന വേട്ടയാടലുകളിൽ രൂപകങ്ങളും, ഉപമാനങ്ങളും ഉരുത്തിരിയുന്നു.അഭിമുഖങ്ങൾക്കായി സ്റ്റുഡിയോയിലേക്കുള്ള യാത്രയിൽ, വ്യക്തിത്വമില്ലാത്തവർക്കു തിളങ്ങുന്ന വസ്ത്ര മിട്ടു വ്യക്തിത്വമുണ്ടാക്കാമെന്ന സജ്ഞീവ്കുമാറിന്റെ അഭിപ്രായത്തോട് ചേതനക്കു യോജിക്കാനാവുന്നില്ല. ഉള്ളിൽ വ്യക്തിത്വത്തിന്റെ പ്രാഭവമില്ലെങ്കിൽ എങ്ങിനെ വസ്ത്രത്തിലൂടെ വ്യക്തിത്വം നേടിയെടുക്കാനാകും എന്ന ചിന്തയുടെ പൊരുൾ തേടി അവൾ അലഞ്ഞു...അഴിക്കുന്തോറും പുതിയ കുരുക്കുകൾ തീർക്കാനുള്ള ബദ്ധപ്പാടിലായിരുന്നു മിത്ര. 
സമൂഹത്തിലെ നിരവധി പൊള്ളത്തരങ്ങൾക്കു നേരെയാണ്‌ ഈ ചോദ്യങ്ങളെല്ലാം നോവലിസ്റ്റ് എറിയുന്നത്‌. എല്ലാം കരാറുകൾ അനുസരിച്ച് പാലിക്കപ്പെടുന്നു. പ്രയോജനങ്ങൾ ഉണ്ടെങ്കിൽ മാത്രം സ്ഥാപിതതാല്പ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. അതു കുടുംബബന്ധമോ, പ്രണയബന്ധമോ, ദാമ്പത്യബന്ധമോ--ഏതായാലും വൈകാരികതയേതുമില്ലാത്ത, വിരസതയാർന്ന, കണക്കുകൂട്ടലുകളുടെ ഊഷരഭൂവു മാത്രമാകുന്നു. 
”മരണം “ചേതനയുടെ വീട്ടിൽ മൽസ്യക്കറിയുടേയോ, നെയ്യിൽ വറുത്ത ലൂച്ചിയുടേയോ മണം പോലെ തങ്ങിനില്ക്കുന്നു. ജീവിതവും, മരണവും തമ്മിലുള്ള അഭേദകൽപ്പനയാണിവിടെ. ജനിച്ച നാൾ മുതൽ കാണുന്നത്‌ വീടിനു മുന്നിലെ ശ്മശാനമായ നീം തല ഘട്ടാണ് . ശവവണ്ടികളുടെ ഇരമ്പലും, ,കുടുക്കവും, മണിമുഴക്കവും കേട്ട് ഉറങ്ങുകയും, ഉണരുകയും ചെയ്യുമ്പോൾ മറ്റേതിനേയും പോലെ മരണവും സ്വാഭാവികമായി മാറുന്നു.ആർക്കും പ്രവചിക്കാനാവാത്ത മരണത്തിന്‌ മുഖാമുഖമാണ്‌ ഓരോരുത്തരുടെയും ജീവിതം എന്ന സത്യത്തെ ചേതനയുടെ വികാരവിചാരങ്ങളിലൂടെ വ്യഞ്ജിപ്പിക്കുന്നു. 
ഒരു മനുഷ്യനും കുറ്റവാളിയായി ജനിക്കുന്നില്ല. സമൂഹമോ, സാഹചര്യങ്ങളൊ ആണ്‌ അവനെ തെറ്റുകളിലേക്കും, കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത്‌. പുതിയ ഭാവുകത്വത്തിൽ ചിന്തിക്കുമ്പോൾ കുറ്റവാളി നിർമ്മിക്കപ്പെടുന്നു. കൃത്രിമത്വത്തിന്റെ സന്തതികളായി, സമൂഹം വേട്ടയാടുന്ന ഇരകളായിത്തീരുന്നു. കുറ്റവാളികളുടെ നിസ്സഹായരായ  അമ്മമാരുടെ നിലവിളികൾ ചോര പോലെയുള്ള ഒരു തുള്ളി കൊഴുത്ത കണ്ണുനീരായി ഉത്തരമില്ലാതെ അവശേഷിക്കുന്നു. 
 ഒരു പെൺകുട്ടിയെ കൊന്നയാളെ തൂക്കിക്കൊല്ലാൻ കിട്ടിയ അവസരത്തിൽ ആഹ്ളാദിക്കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്റെ മുനമ്പു ചേതനയുടെ ഉത്തരം കൊണ്ടു തന്നെ നോവലിസ്റ്റു പൊട്ടിക്കുന്നു. ”ഇവിടെ ആഹ്ളാദമോ, ദേഷ്യമോ അല്ല, കർത്തവ്യമാണ്‌ പ്രധാനം,അതിനു മുന്നിൽ ആണെന്നോ, പെണ്ണെന്നോ  ഇല്ല. ഇതിലൂടെയൊക്കെ ആന്ധ്യം ബാധിച്ച സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഈ കൃതിയുടെ രചയിതാവ്. 
 സംഭവബഹുലമായ അദ്ധ്യായങ്ങളിലൂടെ സമസ്തജീവിതത്തിന്റെ സംഭവങ്ങളും  ഒറ്റശ്രേണിയായി ഈ നോവലിൽ കൊരുത്തിട്ടിരിക്കുന്നു. ഒന്നറിയുമ്പോൾ മറ്റൊന്നിന്റെ വാതിൽ തുറക്കുന്നു. അങ്ങിനെ നീളുന്നു രചനയുടെ രസതന്ത്രം. ചാണകവറളിയുടേയും, സുഗന്ധദ്രവ്യങ്ങളുടേയും സാമ്യ-വൈരുദ്ധ്യങ്ങൾ തൊഴിലാളി മുതലാളി ബന്ധങ്ങളുടെ വിവേചനം വ്യക്തമാക്കുന്നു. 
 ഫണിഭൂഷണ്‍  ചരിത്രകഥകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മുഴുവൻ ഭാരതത്തിന്റേയും ചരിത്രം പരിശോധിച്ചാൽ മണ്ണിനുവേണ്ടിയുള്ള സമരമാണ്  എവിടെയും. വികസനത്തിന്റെ കമ്പോളനയങ്ങളിലൂടെ പൊന്നു വിളഞ്ഞ ഭൂമിയിൽ കീടനാശിനി ഫാക്ടറിയിലെ വിഷമാലിന്യങ്ങൾ അടിഞ്ഞുകൂടി, ശ്വാസം മുട്ടി മരിച്ചവരുടെ കഥകളുൾപ്പെടെ പലതും  വായിക്കുമ്പോൾ മഹാഭാരതത്തിലെ കഥ പറയുന്ന “സഞ്ജയനെ“ അനുസ്മരിപ്പിക്കുന്നു ഫണിഭൂഷണ്‍. എല്ലാം ചേർത്തു വായിച്ചെടുക്കുമ്പോൾ ആരാച്ചാർ എന്ന  ഈ നോവൽ  വർത്തമാനകാലത്തിലെ ഇതിഹാസം എന്നു മുൻപു സൂചിപ്പിച്ചതു തികച്ചും അന്വർത്ഥമാകുന്നു. ഇതിഹാസം പോലെ ആഴവും, പരപ്പും നിറഞ്ഞ നിരവധി ജീവിതങ്ങളുടെ ഉപകഥകൾ ഉടനീളം പ്രത്യക്ഷപ്പെടുന്നു. ചിരിച്ചപ്പോൾ  വീടു മാത്രമല്ല , നാടും തകർന്ന പിംഗളകേശിനി, ചാമുണ്ഡിയായി മാറിയ രത്നമാലിക, മുട്ടയിടാൻ കടലിൽ നിന്ന്‌ പത്മാനദിയിലേക്ക് ആയിരത്തിയിരുനൂറു കിലോമീറ്റർ നീന്തുന്ന ഇലിഷ് മൽസ്യം, ഇലിഷിന്റെ വെള്ളിത്തിളക്കമുള്ള കണ്ണുകളുള്ള നീഹാരിക, പാവപ്പെട്ടവന്റെ സത്യസന്ധതക്കു നേരേയുള്ള കണ്ണടക്കലുകൾ, മരിക്കാൻ വേണ്ടി മാത്രം കടലിലേക്ക് മടങ്ങുന്ന ഹിൽസ, ചുവന്ന തെരുവിലെ തന്റെ പഴയ വീട്ടിലേക്കു മടങ്ങിയ ബിനോദിനി, കൽക്കത്തയിലെ ചിരപുരാതനരാജവംശങ്ങൾ, ചരിത്രങ്ങൾ, ദുർഗ്ഗാദേവി, സൊനാഗച്ചി,ബുദ്ധകഥകൾ, കറുത്തവളും, ശിവന്റെ മാനസപുത്രിയുമായ മാനസാദേവി,കടലിൽത്തന്നേയോ, നദിയിൽത്തന്നേയോ ജീവിച്ചു മരിക്കുന്ന സാധാരണ മൽസ്യത്തെപ്പോലേയുള്ള സാധാരണമനുഷ്യർ, തൂക്കൊക്കൊലക്കു വിധിച്ച യതീന്ദ്രനാഥ ബാനർജിയുടെ അവസാനനാളുകളും, ആഗ്രഹങ്ങളും വരെ നിവർത്തിച്ചുകൊടുത്ത ചേതനയെന്ന കഥാപാത്രത്തിലൂടെ അഥവാഇന്ത്യൻ സ്ത്രീത്വത്തിന്റെ മനസ്സിലൂടെ (ചേതന-മനസ്സ് )  ഉയിർത്തെഴുന്നേല്ക്കുന്നു. അവസാനം ചേതന ആരാച്ചാർ മാത്രമാകുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനാപഥത്തിലെത്തുമ്പോൾ സംഘർഷത്തിന്നതീതമായ ഒരവസ്ഥാവിശേഷം സംജാതമാകുന്നു. ചേതനയുടെ ജീവിതം ചതിക്കുഴിയിൽ നിർത്തി ആഘോഷിക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ കഴുത്തിലെ കശേരുകൾക്കിടയിലും കുരുക്കിട്ട് , മരണത്തിന്റെ വഴുവഴുപ്പുള്ള കൈകൾകൊണ്ട്‌ പ്രണയത്തിന്റേയും മരണത്തിന്റേയും, പേരിൽ പീഡിപ്പിക്കപ്പെടുന്ന ,ചതിക്കപ്പെടുന്ന സ്ത്രീവർഗ്ഗത്തിന്നാകമാനം നാമവും, ജീവിതവും, ലോകത്തിനു മുന്നിൽ അനശ്വരമാക്കി ചേതന മടങ്ങുമ്പോൾ പുതിയൊരൂർജ്ജം ആവാഹിച്ചെടുക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലേക്ക് ഈ വായന എത്തിക്കുന്നു. കൃത്യം കഴിഞ്ഞ് പുറത്തുവരുന്ന ചേതനയെ മഴയും, മണ്ണും, പ്രകാശവും(പ്രകൃതിയായ അമ്മ)കാത്തുനില്ക്കുന്നതോടെ ഈ വർത്തമാനകാലത്തിലെ ഇതിഹാസത്തിനു തിരശ്ശീല വീഴുകയും, ഒരു നൂറുതുലാവർഷംഒന്നിച്ചുപെയ്തതുപോലേയുള്ള ഒരനുഭവപരിസരത്തിലേക്കെത്തിച്ചേരുകയും ചെയ്യുന്നു............. !.

No comments:

Post a Comment